കോഴിക്കോട്: ”പനിച്ച് ചുമച്ച് വയ്യാണ്ടായി വിളിച്ചാലും പറയുന്നത് ആശുപത്രിയിലേക്ക് വരണ്ട, നിങ്ങള്‍ വീട്ടിലിരുന്ന് കൈകഴുകിക്കോളൂ എന്നാണ്. സാധാരണക്കാര്‍ക്ക് ഇവിടെ ചികിത്സ അപ്രാപ്യമാണ്” കോവിഡ് 19 വ്യാപിച്ച് മരണം പെരുകുന്ന അമേരിക്കയിലെ ആരോഗ്യ രംഗത്തിന്റെ ദയനീയ അവസ്ഥ വിവരിക്കുകയാണ് ഡോ. മീന ടി പിള്ള. കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഫുള്‍ബ്രൈറ്റ് വിസിറ്റിങ് പ്രൊഫസറായി ജോലി ചെയ്ത് വരികയാണ് മീന.കേരളത്തിലെ പൊതു വിദ്യാഭ്യാസ രംഗവും പൊതുജന ആരോഗ്യ സംവിധാനവും കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കേണ്ടത് ആണെന്ന് അമേരിക്ക തന്നെ പഠിപ്പിച്ചതായും മീന പറയുന്നു. നേരത്തെ കേരള സര്‍വകലാശാല സാംസ്‌കാരിക പഠനകേന്ദ്രം ഡയറക്ടറായിരുന്നു മീന പിള്ള.
അമേരിക്കയില്‍ നിന്നും മീന നല്‍കി ശബ്ദ സന്ദേശത്തില്‍ പറഞ്ഞത് ഇങ്ങനെ;
പനിച്ച് വിറച്ച് ഉണ്ടായി ആശുപത്രിയിലേക്ക് വിളിച്ചാല്‍ പറയുന്നത് കോവിഡിന് മരുന്നില്ല, വീട്ടിലിരുന്ന് കൈ കഴുകി കോളൂ, ശ്വാസം വലിക്കാതാവുമ്പം ഇങ്ങോട്ട് വരിക എന്നാണ്. സാധാരണക്കാരായ അമേരിക്കക്കാര്‍ വല്ല നിവൃത്തിയും ഉണ്ടേല്‍ ആശുപത്രിയില്‍ പോകില്ല. കുത്തക ഇന്‍ഷുറന്‍സ് കമ്പനികളുടെയും ഫാര്‍മസ്യൂട്ടിക്കല്‍സിന്റെയും പിടിയിലാണ് ഇവിടുത്തെ ആരോഗ്യമേഖല. സാധാരണക്കാരനായ അമേരിക്കക്കാരന് ചികിത്സ ബുദ്ധിമുട്ടാണ്.
ഒരു ടെസ്റ്റിന് ഏകദേശം മൂന്ന് മൂന്നരലക്ഷം രൂപയാകും. ഇത് താങ്ങാന്‍ പറ്റാത്തതിനാല്‍ അസുഖം വന്നാല്‍ പുറത്തുപറയില്ല. പുറത്തുപറഞ്ഞാല്‍ ആശുപത്രിയില്‍ പോകേണ്ടിവരും. പോയാല്‍ ആശുപത്രി ബില്ല് എങ്ങനെ താങ്ങുമെന്നറിയാത്ത അസ്ഥയിലാണ്. ഈ ഒരു കാരണത്താലാണ് കോവിഡ് പടരുന്നത്. ആശുപത്രിയിലാവുകയാണേല്‍ 10–16 ലക്ഷം രൂപ കരുതേണ്ടിവരും. കിടത്തി ചികിത്സ സാധാരണക്കാര്‍ക്ക് താങ്ങാന്‍ പറ്റുന്നതല്ല.
ഒരു മാനുഷിക പരിഗണനയുമില്ലാത്ത ആരോഗ്യ സംവിധാനമുള്ള രാജ്യമാണിത്. ഇതിനെയാണ് നാം വികസിത രാജ്യമെന്ന് പറയുന്നത്. ഈ വികസനത്തിന്റെ അളവുകോലെന്തെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല–അവര്‍ പറഞ്ഞു.