ഗായിക വാണി ജയറാം അന്തരിച്ചു

ചെന്നൈ. പ്രശസ്ത പിന്നണി ഗായിക വാണി ജയറാം (77) അന്തരിച്ചു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം.തമിഴ്നാട്ടിലെ വെല്ലൂരിൽ 1945 വാണി ജയറാം ജനിച്ചത്. കലൈവാണി എന്നായിരുന്നു യഥാർത്ഥ പേര്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, എന്നിവയുൾപ്പെടെ 19 ഭാഷകളിലായി അവർ ​ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. 1971-ൽ വസന്ത് ദേശായിയുടെ സംഗീതത്തിൽ ഗുഡ്ഡി എന്ന ചിത്രത്തിലെ ബോലേ രേ പപ്പി എന്ന ഗാനത്തിലൂടെയാണ് വാണി ജയറാം പ്രശസ്തയായത്.

1974-ൽ ചെന്നൈയിലേക്ക് തന്റെ താമസം മാറ്റിയതിനുശേഷമാണ് ദക്ഷിണേന്ത്യൻ ഭാഷാചിത്രങ്ങളിലും സജീവമായത്. സ്വപ്നം എന്ന ചിത്രത്തിലൂടെ സലിൽ ചൗധരിയാണ് വാണി ജയറാമിനെ മലയാളത്തിലേക്ക് കൊണ്ടുവരുന്നത്. ഈ ചിത്രത്തിലെ സൗരയൂഥത്തിൽ വിടർന്നൊരു എന്ന ​ഗാനത്തോടെ അവർ മലയാളത്തിലും ചുവടുറപ്പിച്ചു.

നിരവധി പുരസ്കാരങ്ങളും വാണി ജയറാമിനെ തേടി എത്തി. ദേശീയ പുരസ്കാരം മൂന്നുതവണ വാണി ജയറാമിനെ തേടിയെത്തി. ഏഴുസ്വരങ്ങൾ (1975), ശങ്കരാഭരണം (1980), സ്വാതികിരണം (1991) എന്നിവയായിരുന്നു ആ ചിത്രങ്ങൾ. കഴിഞ്ഞയാഴ്ചയാണ് വാണി ജയറാമിനെ പത്മഭൂഷൺ നൽകി രാജ്യം ആദരിച്ചത്.