ഉണ്ണിയേട്ടനെ പൊലീസ് പിടിച്ചോ, പോസ്റ്റ്‌ കണ്ടു, കമന്റിന് മറുപടിയുമായി ഉണ്ണി മുകുന്ദൻ

കോളേജ് വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത കേസിൽ ടിക്ടോക് താരം കഴിഞ്ഞ ദിവസമാണ് അറസ്റ്റിലായത്. ചിറയിൻകീഴ് സ്വദേശി വിനീത് ആണ് അറസ്റ്റിലായത്. കാറ് വാങ്ങിക്കാൻ കൂടെ വരണമെന്ന് പെൺകുട്ടിയോട് വിനീത് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് തിരുവനന്തപുരത്തെ ഒരു ഹോട്ടലിൽ മുറിയെടുത്ത് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പെൺകുട്ടി പരാതിയിൽ പറയുന്നു. നിരവധി പെൺകുട്ടികളാണ് ഇയാളുടെ ചതിക്കുഴിയിൽ വീണത്.

പല സ്ത്രീകളുമായുള്ള സ്വകാര്യ വീഡിയോ ദൃശ്യങ്ങൾ വിനീതിന്റെ ഫോണിൽ റെക്കോർഡ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. വിനീതിനെ കാണാൻ ഉണ്ണി മുകുന്ദനെപ്പോലെയുണ്ടെന്നാണ് ചതിലർ പറയുന്നത്. ചിലർ നടൻ ഉണ്ണി മുകുന്ദന്റെ പേജിനു താഴെയും കമന്റുകളുമായി എത്തി.

‘ഉണ്ണിയേട്ടനെ പൊലീസ് പിടിച്ചോ.. പോസ്റ്റ്‌ കണ്ടു..’ എന്നാണ് ഇതിൽ ഒരു വിരുതന്റെ ഫലിതം. കമന്റിന് നടന്റെ മറുപ‌ടിയും ഉടനെത്തി. ‘‘ഞാൻ ഇപ്പോൾ ജയിലിൽ ആണ്. ഇവിടെ ഇപ്പോൾ സൗജന്യ വൈഫൈ ആണ്. നീയും പോരൂ..’’ താരം കുറിച്ചു. ഉണ്ണിയുടെ കമന്റിന് കയ്യടിച്ച് ആരാധകരടക്കം നിരവധിപേർ രംഗത്തുവന്നു

ചിറയിൻകീഴ് വെള്ളല്ലൂർ കീഴ്പേരൂർ സ്വദേശി വിനീതിനെയാണു (25) കൊല്ലം സ്വദേശിനിയുടെ പരാതിയിൽ തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്.ടിക് ടോക് വീഡിയോകൾ ചെയ്യുന്ന വിനീതിന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരവധി പേരാണ് പിന്തുടരുന്നത്. ഇൻസ്റ്റാഗ്രാമിലെ അക്കൗണ്ട് വഴിയാണ് ഇയാൾ കൊല്ലം സ്വദേശിയുമായി ചങ്ങാത്തത്തിലായത്. ടിക് ടോക്കിൽ വൈറൽ ആകാനുളള ടിപ്സ് പറഞ്ഞ് തരാമെന്ന് പറഞ്ഞാണ് ചാറ്റുകൾ ആരംഭിച്ചത്.

തുടർന്ന് ഇയാൾ വീഡിയോ കോൾ ചെയ്യുകയും പെൺകുട്ടി അറിയാതെ അശ്ലീല വീഡിയോ ചിത്രീകരിക്കുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് തന്നെ ഭീഷണിപ്പെടുത്തുകയും തമ്പാനൂരിലെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. പ്രതിയുടെ ഫോണിൽ നിന്ന് പെൺകുട്ടിയുമായി നിരവധി തവണ ചാറ്റ് ചെയ്തതിന്‍റെ തെളിവുകൾ പൊലീസ് കണ്ടെടുത്തു.