മൂന്നുപതിറ്റാണ്ട്, രാജ്യസഭയുടെ പടിയിറങ്ങി മൻമോഹൻ സിങ്

ന്യൂഡൽഹി : മുൻ പ്രധാനമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ മൻമോഹൻ സിങ് സജീവരാഷ്ട്രീയത്തിന്റെ പടിയിറങ്ങി. മൂന്ന് പതിറ്റാണ്ടിലധികം നീണ്ട പാർലമെൻററി ഇന്നിങ്സിന് വിരാമമിട്ടു. മൻമോഹൻ സിങ് 33 വർഷത്തെ സേവനത്തിനുശേഷം രാജ്യസഭയിൽനിന്ന് ബുധനാഴ്ച പടിയിറങ്ങി. അനാരോഗ്യംകാരണം വിശ്രമജീവിതത്തിലുള്ള 91-കാരനായ മൻമോഹൻസിങ്ങിന്റെ സജീവ രാഷ്ട്രീയത്തിൽനിന്നുള്ള വിടപറയൽകൂടിയായി ഇതിനെ വിശേഷിപ്പിക്കാം.

മൻമോഹൻ സിങ്ങിൻെറ രാജ്യസഭാ കാലാവധി അവസാനിക്കുമ്പോൾ സോണിയാ ഗാന്ധി ഇതാദ്യമായി രാജ്യസഭയിലേക്ക് എത്തുന്നുവെന്ന പ്രത്യേകത കൂടിയുണ്ട്. മൻമോഹൻ സിങ് ഒഴിയുന്ന രാജ്യസഭാ സീറ്റിലേക്ക് കോൺഗ്രസ് നിർദ്ദേശിച്ചിരിക്കുന്നത് സോണിയയെയാണ്.

1991 ഒക്ടോബറിലാണ് മൻമോഹൻ സിങ് ആദ്യമായി രാജ്യസഭയിലെത്തുന്നത്. 1991 മുതൽ 1996 വരെ ഭരിച്ച നരസിംഹ റാവു സർക്കാരിൽ ധനമന്ത്രിയായിരുന്നു മൻ മോഹൻ സിങ്. പിന്നീട് 2004 മുതൽ 2014 വരെ പത്ത് വർഷം അദ്ദേഹം രാജ്യത്തിൻെറ പ്രധാനമന്ത്രിയായി. ഇന്ത്യയുടെ സാമ്പത്തിക രംഗം മെച്ചപ്പെടുത്തുന്നതിന് അദ്ദേഹം നൽകിയിട്ടുള്ള സംഭാവനകൾ വലുതാണ്.

ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിരമിക്കുന്ന രാജ്യസഭാ എംപിമാർക്ക് യാത്രയയപ്പ് നൽകിയിരുന്നു. ചടങ്ങിൽ മൻമോഹൻ സിങ്ങിനെ പ്രശംസിച്ച് കൊണ്ട് മോദി സംസാരിച്ചിരുന്നു. “ഡോ. മൻമോഹൻ സിങ് രാജ്യത്തിന് നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്. ഏറെക്കാലം അദ്ദേഹം രാജ്യത്തെയും സഭയെയും നയിച്ചു. അത് എക്കാലവും ഓർമ്മിക്കപ്പെടുമെന്ന് ഉറപ്പാണ്,” മോദി പറഞ്ഞു.

രാജ്യസഭയിൽ വോട്ട് ചെയ്യുന്നതിന് വേണ്ടി മൻ മോഹൻ സിങ് ഈയടുത്ത് വീൽചെയറിൽ വന്നിരുന്നു. ഇത് മറ്റുള്ള എംപിമാർ മാതൃകയായി എടുക്കണമെന്നും മോദി പറഞ്ഞു. “ഓരോ അംഗങ്ങളും തങ്ങളുടെ ഡ്യൂട്ടി ചെയ്യുന്നതിൽ എത്രത്തോളും ശ്രദ്ധ കാണിക്കണമെന്നാണ് മൻ മോഹൻ സിങ് മാതൃക കാണിച്ചത്,” മോദി പറഞ്ഞു.

കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ്, റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് എന്നിവരുടെയും രാജ്യസഭയിലെ കാലാവധി ബുധനാഴ്ച അവസാനിക്കുകയാണ്. ഇത് കൂടാതെ 7 മന്ത്രിമാരുടെ കൂടി കാലാവധി അവസാനിക്കുന്നുണ്ട്. വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ, ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡ്യ, മൃഗസംരക്ഷണ ഫിഷറീസ് വകുപ്പ് മന്ത്രി പുർഷോത്തം രൂപാല, വിവരസാങ്കേതിക വകുപ്പ് മന്ത്രി രാജീവ് ചന്ദ്രശേഖർ, വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ, സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ മന്ത്രി നാരായൺ റാണെ, എംഒഎസ് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി എൽ മുരുകൻ എന്നിവരാണ് വിരമിക്കുന്ന മറ്റ് മന്ത്രിമാർ.

രാജ്യസഭയിൽ നിന്ന് വിരമിക്കുന്ന കേന്ദ്ര മന്ത്രിമാരിൽ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും എൽ മുരുകനും ഒഴികെ മറ്റെല്ലാവരും ലോക്സഭയിലേക്ക് മത്സരിക്കുന്നുണ്ട്. ഇരുവർക്കും രാജ്യസഭയിൽ വീണ്ടും അവസരം നൽകിയിട്ടുണ്ട്.

സമാജ്‌വാദി പാർട്ടിയുടെ ജയാ ബച്ചൻ, രാഷ്ട്രീയ ജനതാദളിൻ്റെ മനോജ് കുമാർ ഝാ, കോൺഗ്രസിൻ്റെ നസീർ ഹുസൈൻ, അഭിഷേക് സിംഗ്വി, ബിജെപിയുടെ ദേശീയ മാധ്യമ ചുമതലയുള്ള അനിൽ ബദുനി, ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ, സുശീൽ കുമാർ മോദി, അനിൽ ജെയിൻ, സരോജ് പാണ്ഡെ എന്നിവരും രാജ്യസഭയിൽ നിന്ന് വിരമിച്ചവരിൽ ഉൾപ്പെടുന്നു.