ബഹ്‌റൈനിലെ മലയാളി ഡോക്ടര്‍മാരുടെ മരണത്തില്‍ ദുരൂഹത

ബഹ്‌റിനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്ന കൊല്ലം സ്വദേശി ഡോ. ഇബ്രാഹിം റാവുത്തര്‍(34), പത്തനംതിട്ട സ്വദേശിനി ഡോ. ഷംലീന മുഹമ്മദ് സലീം(34) എന്നിവരെയാണ് ശനിയാഴ്ച രാത്രി ബുഖ്വാരയിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇവര്‍ കഴിഞ്ഞ മൂന്നു ദിവസമായി ജോലിക്ക് ഹാജരായിരുന്നില്ലെന്നു പറയുന്നു. ശനിയാഴ്ച രാത്രി ഡോ. ഇബ്രാഹിമിന്റെ ഭാര്യ വീട്ടിലെത്തി വാതിലില്‍ മുട്ടിയിട്ട് തുറക്കാത്തതിനെത്തുടര്‍ന്ന് പോലീസിനെ അറിയിച്ചു. പോലീസെത്തി വാതില്‍ തുറന്നപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഉടന്‍ രണ്ടുപേരുടേയും മൃതദേഹങ്ങള്‍ സല്‍മാനിയാ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. നടപടിക്രമങ്ങള്‍ക്കു ശേഷം മൃതദേഹങ്ങള്‍ നാട്ടിലേയ്ക്ക് അയയ്ക്കും. ഇബ്രഹാമിന് ഭാര്യയും മകനുമുണ്ട്. ഷംലീനയുടെ ഭര്‍ത്താവും ഇതേ ആശുപത്രിയില്‍ ജോലി ചെയ്യുകയാണ്. നാലു വയസ്സുള്ള മകളുണ്ട്. ഷംലീനയുടെ പിതാവും ബഹ്‌റിനിലെ ആശുപത്രിയില്‍ ഡോക്ടറാണ്.

ആശുപത്രിയില്‍ അനസ്‌തെറ്റിസ്റ്റുമാരായ ഇരുവരും കഴിഞ്ഞ മൂന്നു ദിവസമായി ജോലിക്ക് ചെന്നിരുന്നില്ലെന്ന് അധികൃതര്‍ പറഞ്ഞു. ആത്മഹത്യയ്ക്ക് കാരണം വ്യക്തമായിട്ടില്ല.