ഇന്ത്യയില്‍ പലതരത്തിലുള്ള റിയാലിറ്റി ഷോ കളും നടക്കാറുണ്ട്. അതില്‍ ഏറ്റവുമധികം റേറ്റിംഗുള്ള പരിപാടി ഏതാണെന്ന് ചോദിച്ചാല്‍ ബിഗ് ബോസ് എ്ന്ന് മാത്രമേ ഉത്തരം ഉണ്ടാവുകയുള്ളു. ഹിന്ദിയില്‍ നിന്നുമായിരുന്നു ബിഗ് ബോസിന്റെ ആരംഭം. പിന്നീട് തെന്നിന്ത്യയില്‍ മലയാളം ഒഴികെ എല്ലാ ഭാഷകളിലേക്കും എത്തിയിരുന്നു. മലയാളികളുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ബിഗ് ബോസ് മലയാളത്തിലേക്കും എത്തി. സിനിമകളുടെ തിരക്കുകള്‍ക്കിടയിലും മോഹന്‍ലാല്‍ അവതാരകനായെത്തുന്ന ബിഗ് ബോസ് പരിപാടിയുടെ ബഡ്ജറ്റ് 44 കോടി രൂപയാണെന്ന് റിപ്പോര്‍ട്ട്.
മോഹന്‍ലാല്‍ പ്രതിഫലമായി കൈപ്പറ്റുന്നത് 12 കോടി രൂപയാണ്. ആദ്യം ഷോയുടെ സെറ്റ് കൊച്ചിയിലിടാനാണ് പ്ലാന്‍ ചെയ്തിരുന്നത് എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ അത് നടന്നില്ല പിന്നീട് മുംബൈയിലെ ഫിലിം സിറ്റിയിലേക്ക് മാറ്റുകയായിരുന്നു. കൊച്ചിയിലെ സെറ്റിനായി 2-3 കോടി രൂപ നഷ്ടമായെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
രഞ്ജിനി ഹരിദാസ്, അര്‍ച്ചന സുഷീലന്‍, തരികിട സാബു, ഡേവിഡ് ജോണ്‍, അനൂപ് ചന്ദ്രന്‍, മനോജ് വര്‍മ, അതിഥി റായ്, ശ്രീനിഷ് അരവിന്ദ്, ബഷീര്‍ ബഷി, പേളി മാണി, ശ്രീലക്ഷ്മി ജഗതി ശ്രീകുമാര്‍, ദീപന്‍ മുരളി തടങ്ങി 16 സെലിബ്രിറ്റികളാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. ആദ്യദിനം അതിഥികളെ മോഹന്‍ലാല്‍ പരിചയപ്പെടുത്തി.
‘ബിഗ് ബോസ്’ ഹൗസ് എന്ന് വിളിക്കപ്പെടുന്ന ഒരു വീട്ടില്‍ 100 ദിവസം പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ ഇവര്‍ താമസിക്കും. ഈ വീട് മുഴുവന്‍ ക്യാമറ നിരീക്ഷണത്തിലായിരിക്കും. മത്സരാര്‍ത്ഥികളുടെ ഓരോ ചലനങ്ങളും ക്യാമറയില്‍ പകര്‍ത്തിയശേഷം ടിവിയിലൂടെ പ്രദര്‍ശിപ്പിക്കും. മത്സരാര്‍ത്ഥികള്‍ക്ക് ബിഗ് ബോസിന്റെ കര്‍ശന നിയമാവലികളുണ്ട്. ഇത് അനുസരിച്ചായിരിക്കും ഹൗസിലെ പെരുമാറ്റചട്ടം. നിയമം തെറ്റിക്കുന്നവര്‍ക്ക് ശിക്ഷയും ബിഗ് ബോസ് വിധിക്കും.
ബ്രീട്ടിഷ് ഷോ ആയ സെലിബ്രിറ്റി ‘ബിഗ് ബ്രെദര്‍’ എന്ന പ്രോഗ്രാമിലൂടെയായിരുന്നു ബിഗ് ബോസിന്റെ വരവ്. ഇന്ത്യയില്‍ ആദ്യമായി ഹിന്ദിയിലായിരുന്നു പരിപാടി തുടങ്ങിയത്. ശില്‍പ്പ ഷെട്ടി മുതല്‍ അമിതാഭ് ബച്ചന്‍, സല്‍മാന്‍ ഖാന്‍, സഞ്ജയ് ദത്ത്, ഫറാ ഖാന്‍ എന്നിവരാണ് ഹിന്ദിയില്‍ ബിഗ് ബോസ് അവതാരകരായി എത്തിയിരുന്നത്.
നിലവില്‍ സല്‍മാന്‍ ഖാനാണ് ഹിന്ദി ബിഗ് ബോസിന്റെ അവതാരകന്‍. ഹിന്ദിയില്‍ പരിപാടി ഹിറ്റായതോടെ തമിഴ്, കന്നഡ, തെലുങ്ക്, മറാത്തി, ബംഗാളി എന്നിങ്ങനെ നിരവധി ഭാഷകളിലേക്കും പരിപാടി എത്തി. തമിഴില്‍ കമല്‍ ഹാസന്‍, കന്നഡയില്‍ കിച്ചാ സുദീപ്, തെലുങ്കില്‍ ജൂനിയര്‍ എന്‍ടിആര്‍, മറാത്തിയില്‍ മഹേഷ് മഞ്ചേക്കര്‍, ബംഗാളിയില്‍ മിഥുന്‍ ചക്രവര്‍ത്തി, എന്നിവരാണ് അവതാരകര്‍.
അവതാരകനായ ബിഗ് ബോസിന്റെ നിര്‍ദ്ദേശമനുസരിച്ചാണ് മത്സരാര്‍ത്ഥികള്‍ ഓരോ കാര്യങ്ങളും ചെയ്യേണ്ടത്. അതേ സമയം ബിഗ് ബോസിന്റെ ശബ്ദം മാത്രമേ ഇവരിലേക്ക് എത്തുകയുള്ളു. പ്രോഗ്രാം തുടങ്ങി ഓരോ ആഴ്ച കഴിയുമ്പോഴും ഓരോരുത്തരെ പുറത്താക്കും. ഔട്ട് ആവുന്ന മത്സരാര്‍ത്ഥി ആരാണെന്ന് തീരുമാനിക്കുന്നത് മത്സരാര്‍ത്ഥികളില്‍ നിന്നും തന്നെയുള്ള രഹസ്യ വോട്ടിംഗ് വഴിയാണ്. അങ്ങനെ വരുന്നവരെ പബ്ലിക് വോട്ടിംഗ് വഴി പുറത്താക്കുന്നത് ജനങ്ങളാണ്.
പ്രേക്ഷകര്‍ മൊബൈല്‍ സന്ദേശം വഴി വോട്ട് ചെയ്യുകയും വേണം. കൂടുതല്‍ വോട്ട് ലഭിച്ച മത്സരാര്‍ത്ഥിയെ വീട്ടില്‍ (മത്സരത്തില്‍) നിലനിര്‍ത്തുകയും, കുറഞ്ഞ വോട്ട് ലഭിച്ച മത്സരാര്‍ത്ഥിയെ പുറത്താക്കുകയും ചെയ്യുന്നു. ഇങ്ങനെ അവസാനം വരെ പുറത്താവാതെ നില്‍ക്കുന്ന മൂന്ന് പേരില്‍ നിന്നും ഒരു മത്സരാര്‍ത്ഥിയാണ് വിജയിയാവുന്നത്. വിജയിച്ച വ്യക്തിക്ക് വലിയ തുക സമ്മാനമയി നല്‍കുകയും ചെയ്യുന്നു.
പതിനാറ് മത്സരാര്‍ത്ഥികള്‍ തമ്മില്‍ മത്സരിച്ച് പലതരം ടാസ്‌കുകള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ആഴ്ചതോറും വ്യതസ്തങ്ങളായ നിരവധി ജോലികള്‍ മത്സരാര്‍ത്ഥികള്‍ക്ക് നല്‍കുകയും ഈ ജോലികള്‍ വൃത്തിയായും, നിശ്ചിത സമയപരിധിക്കുള്ളിലും മത്സരാര്‍ത്ഥികള്‍ ചെയ്ത് തീര്‍ക്കണം. ബിഗ് ബോസിന്റെ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കുള്ള തക്കതായ ശിക്ഷയും കൊടുക്കുന്നതായിരിക്കും.
അതേ സമയം പരിപാടിയില്‍ കാണിക്കുന്ന ഓരോ കാര്യങ്ങളും അതുപോലെ തന്നെ പ്രേക്ഷകരിലേക്ക് എത്തുമെന്നുള്ളതാണ്. ഓടാനും ഒളിക്കാനും കഴിയാതെ.. സ്വാകര്യതയ്ക്ക് ഇടനൽകാതെ… ടോയ്ലെറ്റ് ഒഴികെ ബാക്കി എല്ലായിടത്തുമായി 60 റോബോട്ടിക് ആന്‍ഡ് മാന്‍ഡ് ക്യാമറകളിലൂടെ എല്ലാവരെയും നിരീക്ഷിച്ച് കൊണ്ടിരിക്കും. രാവിലെ ഉണരുമ്പോള്‍ മുതല്‍ ഉറങ്ങുന്നത് വരെയുള്ള കാര്യങ്ങളെല്ലാം സംസാരിക്കുന്നതും പ്രവര്‍ത്തികളുമെല്ലാം മത്സരത്തിന്റെ വിജയത്തിന് നിര്‍ണായകമായി മാറുകയും ചെയ്യും.