22വയസിനിടയിൽ പീഡിപ്പിച്ചത് നിരവധി പെൺകുട്ടികളെ, ബിജിത്ത് വിദ്യാർത്ഥികളെ വലയിലാക്കുന്നത് സോഷ്യൽ മീഡിയയിലൂടെ

സോഷ്യൽ മീഡിയയിലൂടെ വിദ്യാർത്ഥികളെ പരിചയപ്പെട്ട് സൗഹൃദം സ്ഥാപിച്ച് പീഡിപ്പിക്കുന്ന യുവാവ് അറസ്റ്റിൽ. വർക്കല ചെറുന്നിയൂർ വെന്നികോട് കട്ടിങ്ങിനു സമീപം ബിജിത്താ(22)ണ് പിടിയിലായത്.സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട 10-ാം ക്ലാസ് വിദ്യാർഥിനിയെ വീട്ടിൽ വിളിച്ചുവരുത്തി പീഡിപ്പിച്ച സംഭവം പുറത്തായതോടെ ബിജിത്തിനെക്കുറിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വാർത്തകളാണ്.പീഡനത്തിനിരയായ വിദ്യാർഥിനി അമ്മയോടൊപ്പം വർക്കല താലൂക്ക് ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയിരുന്നു. വനിതാ ഡോക്ടർ പെൺകുട്ടിയുമായി സംസാരിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്.

മൂന്നു മാസങ്ങൾക്ക് മുൻപ് പ്ലസ് ടു വിദ്യാർത്ഥിനിയെ സോഷ്യൽ മീഡിയ വഴി സൗഹൃദം സ്ഥാപിച്ച്‌ വശീകരിച്ചുകൊണ്ടുപോയി നിരവധി തവണ പീഡിപ്പിച്ച കേസിലും ഇയാൾ പിടിയിലായിരുന്നു. ജൂലായിലാണ് ഈ കേസിൽ ബിജിത്ത് ജാമ്യത്തിലിറങ്ങിയത്.സ്‌കൂൾ പരിസരത്ത് കറങ്ങി നടന്നാണ് പ്രതി പെൺകുട്ടികളെ വലയിലാക്കുന്നത്. വേറെയും പെൺകുട്ടികളെ ഇയാൾ ഇത്തരത്തിൽ പീഡിപ്പിച്ചതായി പൊലീസ് സംശയിക്കുന്നു.

പീഡനം പുറത്തു പറഞ്ഞാൽ ഭവിഷ്യത്തുകൾ നേരിടേണ്ടിവരുമെന്ന് പെൺകുട്ടികളെ പ്രതി ഭീഷണിപ്പെടുത്തിയിരുന്നതായും പോലീസ് പറഞ്ഞു. 2017-ൽ വധശ്രമത്തിനും ഇയാൾക്കെതിരേ കേസുണ്ട്. വർക്കല എസ്.എച്ച്‌.ഒ ജി. ഗോപകുമാർ, എ.എസ്.ഐ രാധാകൃഷ്ണൻ, എസ്.സി.പി.ഒ ഹരീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു