ലോക്‌സഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ആര് മത്സരിച്ചാലും നേരിടാൻ തയാറാണെന്ന് ജോസ് കെ മാണി

കോട്ടയം. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനുവേണ്ടി പിജെ ജോസഫ് മത്സരിച്ചേക്കുമെന്ന് അഭ്യൂഹം. എന്നാൽ യുഡിഎഫിന്റെ ആര് മത്സരിച്ചാലും നേരിടാൻ തയാറാണെന്ന് ജോസ് കെ മാണി .ലോക്സഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച കേരള കോൺഗ്രസ് എമ്മിൻ്റെ ചർച്ചകളെക്കുറിച്ചും പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കോട്ടയം ലോക്സഭാ സീറ്റ് ഇക്കുറിയും യുഡിഎഫ് കേരള കോൺഗ്രസിനു വിട്ടുകൊടുത്തേക്കുമെന്നാണ് സൂചന. മണ്ഡലത്തിലേക്ക് പിജെ ജോസഫിൻ്റെ പേരാണ് ഉയർന്നുകേൾക്കുന്നത്. 2019ലും ഇതേ സീറ്റിലേക്ക് പിജെ ജോസഫിൻ്റെ പേര് പരിഗണിച്ചിരുന്നു. ഒടുവിലാണ് യുഡിഎഫിനുവേണ്ടി തോമസ് ചാഴികാടൻ മത്സരത്തിനിറങ്ങിയത്. നിലവിൽ തൊടുപുഴ എംഎൽഎയായ പിജെ ജോസഫ് കോട്ടയത്ത് മത്സരിച്ചാൽ സമുദായ സമവാക്യങ്ങൾ അനുകൂലമാകുമെന്നും മണ്ഡലം പിടിച്ചെടുക്കാനാകുമെന്നുമാണ് മുന്നണിയിലെ വിലയിരുത്തൽ. ജോസഫിനു പുറമേ, കടുത്തുരുത്തി എംഎൽഎ മോൻസ് ജോസഫിൻ്റെ പേരും പരിഗണനയിലുണ്ട്.

കഴിഞ്ഞ ദിവസം പാർട്ടിയുടെ ഉന്നതാധികാര സമിതി ചേർന്നിരുന്നു. മേഖലകൾ വിലയിരുത്താൻ നിർദേശിച്ചിട്ടുണ്ട്. കേരള കോൺഗ്രസിന് മധ്യതിരുവിതാംകൂറിൽ സ്വാധീനമുണ്ട്. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ എൽഡിഎഫിൽ ഉണ്ടായിട്ടില്ല. ചർച്ചകൾ നടക്കുമ്പോൾ ഇക്കാര്യങ്ങൾ പറയുമെന്നും അദ്ദേഹം പ്രതികരിച്ചു.