കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട ഇ.ഡി അന്വേഷണം സഹകരണ മേഖലയെ തളർത്തുമെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി

കോഴിക്കോട്∙ കരുവന്നൂരിലെ അഴിമതിയെ ന്യായീകരിക്കാൻ കഴിയില്ല. ഇ.ഡി അന്വേഷണം സഹകരണ മേഖലയെ തളർത്തുമെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി. സിപിഎമ്മിന്‍റെയോ കോൺഗ്രസിന്‍റെതോ ലീഗിന്‍റെയോ സൊസൈറ്റി ആയാലും ഗ്യാരണ്ടി വേണമെന്നും അദ്ദേഹം പറ‍ഞ്ഞു.

‘‘സാധാരണക്കാരന് പണം നഷ്ടപ്പെടാൻ പാടില്ല. കരുവന്നൂരിലെ അഴിമതിയെ ന്യായീകരിക്കാൻ കഴിയില്ല. അതേ സമയം സഹകരണ മേഖല സംരക്ഷിക്കപ്പെടുകയും വേണം. സഹകരണ മേഖല എന്ന് പറയുന്നത് എല്ലാവർക്കും ഉള്ളതാണ്. കേന്ദ്ര ഏജൻസികൾ വ്യാപകമായി അന്വേഷണം നടത്തുമ്പോൾ അത് സഹകരണ മേഖലയെ തളർത്തുന്ന നടപടിയായി മാറും എന്ന് അഭിപ്രായമുണ്ട്. ഇതുൾപ്പെടെ യുഡിഎഫ് യോഗത്തിൽ ചർച്ച ചെയ്യും’’ -കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അതേസമയം കരുവന്നൂര്‍ പ്രശ്നം ചര്‍ച്ചചെയ്യാന്‍ എകെജി സെന്ററില്‍ സിപിഐഎമ്മിന്റെ അടിയന്തര യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. കേരള ബാങ്കിന്റെ ഫ്രാക്ഷന്‍ വിളിച്ച് സിപിഐഎം. ബാങ്കിന് പണം നല്‍കുന്നതുമായി ബന്ധപ്പെട്ടാണ് ചര്‍ച്ച. സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ സാന്നിധ്യത്തിലാണ് യോഗം. എം കെ കണ്ണനും യോഗത്തിൽ പങ്കെടുത്തു. ബാങ്കിന് പണം നൽകുന്നതിൽ ചർച്ച. കരുവന്നൂർ ബാങ്കിലെ നിക്ഷേപകർക്ക് എങ്ങനെ പണം തിരികെ നൽകാം എന്നതാവും യോഗത്തിൽ പ്രധാന വിഷയം. അതേസമയം പ്രതിസന്ധി മറികടക്കാൻ കരുവന്നൂർ സഹകരണ ബാങ്കിൽ വീണ്ടും നിക്ഷേപം സ്വീകരിക്കാൻ സിപിഐഎം നീക്കം.