എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് മനസ്സില്‍ കരുതി വച്ചിരുന്നാല്‍ പണി പാളും, ഉര്‍വശിയെ കുറിച്ച് വിനീത് ശ്രീനിവാസന്‍

മലയാളത്തിന്റെ സൂപ്പര്‍ നായികയാണ് ഉര്‍വശി. 1979ല്‍ പുറത്തിറങ്ങിയ കതിര്‍മണ്ഡപം എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് എത്തിയത്. അഭിനയത്തിന് പുറമെ തിരക്കഥ എഴുത്തും നിര്‍മ്മാണത്തിലേക്കും ഒരു കൈ നോക്കിയിട്ടുണ്ട്. ഉത്സവമേളം, പിടക്കോഴി നൂറ്റാണ്ട് എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതിയതും നിര്‍മ്മിച്ചതും ഉര്‍വശിയായിരുന്നു. സ്വാഭാവിക അഭിനയം കൊണ്ട് പ്രേക്ഷകരെ ഒന്നടങ്കം ആകര്‍ഷിക്കാനുളള കഴിവാണ് ഉര്‍വശിയെ മറ്റുളളവരില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. ഉര്‍വശി ഇപ്പോള്‍ ചെന്നൈയിലാണ് സ്ഥിരതാമസമാക്കിയിരിക്കുന്നത്.

ഇപ്പോള്‍ നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍ ഉര്‍വശിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ലോക സിനിമയില്‍ തന്നെ ഉര്‍വശിയെ പോലെ ടൈംമിംഗ് ഉള്ള ഒരു നടിയെ കണ്ടെത്താന്‍ കഴിയുക എന്നത് പ്രയസമാണെന്ന് വിനീത് പറയുന്നു. തനിക്ക് ഉര്‍വശിയുമായി സ്‌ക്രീന്‍ പങ്കിടാന്‍ അവസരം ലഭിച്ചപ്പോള്‍ ടെന്‍ഷനല്ല തോന്നിയതെന്നും, മറിച്ചു ത്രില്‍ ആണെന്നും വിനീത് പറയുന്നു.

‘ഉര്‍വശി ചേച്ചിക്കൊപ്പം അഭിനയിക്കാന്‍ നിന്നാല്‍ നമ്മള്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് മനസ്സില്‍ കരുതി വച്ചിരുന്നാല്‍ പണി പാളും. അതൊക്കെ അങ്ങ് മായ്ച്ചു കളഞ്ഞേക്കണം, എന്നിട്ട് ഉര്‍വശി ചേച്ചി ഒരു സാധനം അങ്ങോട്ട് ഇടും. അതിന്റെ ബലത്തില്‍ ആയിരിക്കും പിന്നീട് നമ്മുടെ പ്രകടനം. ഞാന്‍ കണ്ടിട്ടുള്ളതില്‍ ഇത്രയും ടൈമിംഗുള്ള ആര്‍ട്ടിസ്റ്റ് വേറെയില്ല.

ലോക സിനിമയില്‍ പോലും ഇങ്ങനെയുള്ള അഭിനേതാക്കാളുണ്ടോ? എന്ന കാര്യത്തില്‍ സംശയമാണ്. ‘അരവിന്ദന്റെ അതിഥികള്‍’ എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഉര്‍വശി ചേച്ചിയുടെ ആ സ്‌റ്റൈല്‍ ഞാന്‍ എന്‍ജോയ് ചെയ്യാന്‍ തുടങ്ങി. മുന്നില്‍ നിന്ന് അഭിനയിക്കുമ്പോള്‍ എല്ലാവരെയും പോലെ എനിക്ക് പേടിയല്ലായിരുന്നു. വല്ലാത്ത ത്രില്‍ ആയിരുന്നു. എനിക്ക് ലഭിച്ച വലിയ ഭാഗ്യങ്ങളില്‍ ഒന്നാണ് ഉര്‍വശി ചേച്ചിക്കൊപ്പം സ്‌ക്രീന്‍ ഷെയര്‍ ചെയ്യാന്‍ കഴിഞ്ഞത്’. വിനീത് പറയുന്നു.