300-ലധികം സീറ്റുകളോടെ നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകും – അമിത് ഷാ

ഗുവാഹത്തി . അടുത്ത വർഷം നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിനുശേഷം, 300-ലധികം സീറ്റുകളോടെ നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തുടർച്ചയായി മൂന്നാം തവണയും നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുമെന്നും പ്രതിപക്ഷമായ കോൺഗ്രസിന് ലോക്‌സഭയിൽ നിലവിലുള്ള സീറ്റുപോലും ഉറപ്പിക്കാൻ കഴിയില്ലെന്നും അമിത് ഷാ പറഞ്ഞു.

കോൺഗ്രസിന് ‘നിഷേധാത്മക മനോഭാവ’മാണ്. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ബഹിഷ്കരിച്ച് അവർ രാഷ്ട്രീയം കളിക്കുകയാണ്. അസമിൽ പൊതുയോഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അമിത് ഷാ.

‘അടുത്ത വർഷം നടക്കുന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് പ്രതിപക്ഷ പദവി നഷ്ടപ്പെടും. ലോക്‌സഭയിൽ ഇപ്പോഴുള്ള സീറ്റുകളുടെ എണ്ണം പോലും ഉറപ്പിക്കാൻ കോൺഗ്രസിന് ആവില്ല. നിഷേധാത്മക നിലപാടാണ് കോൺഗ്രസിനുള്ളത്. പുതിയ പാർലമെന്റ് മന്ദിരം മേയ് 28ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. എന്നാൽ രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണമെന്ന ന്യായം പറഞ്ഞ് കോൺഗ്രസ് അത് ബഹിഷ്കരിച്ച് രാഷ്ട്രീയം കളിക്കുന്ന് ‘– അമിത് ഷാ പറഞ്ഞു.

കോൺഗ്രസിലും പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലും ഗവർണർമാർക്ക് പകരം മുഖ്യമന്ത്രിമാരും സോണിയ ഗാന്ധി, രാഹുൽ ഗാന്ധി തുടങ്ങിയ കോൺഗ്രസ് നേതാക്കളും ചേർന്ന് പുതിയ നിയമസഭാ മന്ദിരങ്ങൾക്ക് തറക്കല്ലിട്ട സംഭവങ്ങളുണ്ട്. മോദിയെ പാർലമെന്റിനുള്ളിൽ സംസാരിക്കാൻ കോൺഗ്രസ് അനുവദിക്കുന്നില്ല. ഇന്ത്യൻ ജനത മോദിക്ക് സംസാരിക്കാനുള്ള അധികാരം നൽകിയിട്ടുണ്ട്. പ്രധാനമന്ത്രിയെ മാനിക്കാതിരിക്കുന്നത് ജനവിധിയെ അപമാനിക്കുന്നതിന് തുല്യമാണ് – അമിത് ഷാ പറഞ്ഞു.