അപൂര്‍വ്വമായ ഫിസ്റ്റുല രോഗത്തെ തുടര്‍ന്ന് ദുരിതം അനുഭവിച്ച 22കാരന് നടത്തിയ ശസ്ത്രക്രിയകൾ വിജയകരം. മൂത്രത്തിലൂടെയും മലവിസര്‍ജ്ജനം സംഭവിക്കുന്ന അപൂര്‍വ്വ രോഗമാണ് 22കാരന് ഉണ്ടായിരുന്നത്. ജമ്മു സ്വദേശിയായ അമോല്‍ ധാര്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങി. പുനെയിലെ സിറ്റി ഹോസ്പിറ്റലില്‍ ഒരു വര്‍ഷത്തിനുള്ളിൽ നടത്തിയ നിരവധി ശസ്ത്രക്രിയയിലൂടെയാണ് യുവാവിനെ രോഗമുക്തനാക്കാനായത്. ജനിക്കുമ്പോൾ അമോലിന് മലദ്വാരം ഉണ്ടായിരുന്നില്ല. ശസ്ത്രക്രിയയിലൂടെയാണ് ഇതിന് പരിഹാരം കണ്ടിരിക്കുന്നത്.
പതിനഞ്ചാം വയസില്‍ മൂത്രം ഒഴിക്കുമ്പോള്‍ ദുര്‍ഗന്ധം ശ്രദ്ധയില്‍പ്പെട്ടതോടെ അമോൽ ആശുപത്രിയില്‍ ചികിത്സ തേടി. അപൂര്‍വ്വമായ ഫിസ്റ്റുല രോഗമാണ് ഇതിന് കാരണമെന്നാണ് ഡോക്ടര്‍മാര്‍ തുടർന്ന് കണ്ടെത്തുന്നത്. അമോലിന്റെ മൂത്രത്തിലൂടെയായിരുന്നു മലവിസര്‍ജ്ജനത്തിന്റെ 30 ശതമാനവും പോയിരുന്നത്. ഇത് മൂലം ബാക്ടീരിയ മൂലമുള്ള അണുബാധ അമോലിന് പതിവായിരുന്നു. അതോടെ അമോലിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുക പതിവായിരുന്നു. ആഴ്ചയില്‍ രണ്ടുതവണ വീതമാണ് യുവാവ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നത്. വേദന അസഹനീയമായിരുന്നുവെന്നാണ് പഴയ ജീവിതത്തെ പറ്റി അമോല്‍ പറയുന്നത്.
നിരവധി ഡോക്ടര്‍മാരെ കണ്ടിട്ടും രോഗശാന്തി ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം ഡിസംബറിലാണ് യുവാവ് തങ്ങളെ സമീപിച്ചതെന്ന് സര്‍ജന്‍ ഡോ അശ്വിന്‍ പോര്‍വാള്‍ പറഞ്ഞു. അപൂര്‍വ്വമായ ഫിസ്റ്റുല രോഗമാണ് യുവാവിനെ ബാധിച്ചിരുന്നത്. ലോകത്ത് ഇതുവരെ എട്ടു കേസുകള്‍ മാത്രമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മുതിര്‍ന്നവരില്‍ ഈ രോഗം ആദ്യമാണെന്നും സര്‍ജന്‍ പറഞ്ഞിട്ടുണ്ട്.
ആദ്യ ശസ്ത്രക്രിയ കഴിഞ്ഞവര്‍ഷം ഡിസംബറിലായിരുന്നു. ശസ്ത്രക്രിയ അഞ്ചുമണിക്കൂര്‍ നീണ്ടുനിന്നു. മറ്റു ചികിത്സാരീതികളും യുവാവില്‍ പ്രയോഗിച്ചു നോക്കി. സിസ്‌റ്റോസ്‌കോപ്പി, പ്രോക്ടോസ്‌കോപ്പി അടക്കമുള്ള ചികിത്സാരീ തികളാണ് ഉപയോഗിച്ചത്. തുടര്‍ന്ന് വിവിധ മാസങ്ങളിലായി നാലു ശസ്ത്രക്രിയകള്‍ കൂടി നടത്തി. അഞ്ചുമാസം മുന്‍പാണ് അമോലിന്റെ രോഗം പൂര്‍ണമായി ഭേദമായതെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ജീവിതത്തിലേക്ക് തിരികെ വന്നുവെന്നും പഠനം പൂര്‍ത്തിയാക്കുമെന്നും അമോല്‍ പറഞ്ഞിരിക്കുകയാണ് ഇപ്പോൾ.