അന്ധവിശ്വാസം; ഭക്ഷണവും വെള്ളവും നല്‍കാതെ വീട്ടുകാര്‍ മുറിക്കുള്ളില്‍ പൂട്ടിയിട്ട യുവതി മരിച്ചു

മത വിശ്വാസത്തിന്റെ ഭാഗമായി ഭക്ഷണവും വെള്ളവും നല്‍കാതെ വീട്ടുകാര്‍ മുറിക്കുള്ളില്‍ പൂട്ടിയിട്ട യുവതി മരിച്ചു. ഗുജറാത്തിലെ രാജ്‌കോട്ടില്‍ അല്‍പ സെജ്പാല്‍ എന്ന ഇരുപത്തഞ്ചുവയസ്സുകാരിയാണ് മരിച്ചത്. കഴിഞ്ഞ ആറ് മാസമായി അല്‍പയെ വീട്ടുകാര്‍ മുറിയില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു. ഭക്ഷണവും വെള്ളവും കിട്ടാതെ അവശ നിലയിലായ യുവതിയെ അയല്‍വാസികള്‍ അറിയിച്ചതു പ്രകാരം സ്ഥലത്തെത്തിയ സന്നദ്ധ പ്രവര്‍ത്തകര്‍ രക്ഷിച്ചുവെങ്കിലും ആശുപത്രിയില്‍ ചികിത്സയിലിരിക്കെ യുവതി മരണപ്പെടുകയായിരുന്നു.

സിഎ വിദ്യാര്‍ത്ഥിനിയായിരുന്ന അല്‍പയെ മത വിശ്വാസത്തിന്റെ ഭാഗമായാണ് വീട്ടുകാര്‍ ഭക്ഷണവും വെള്ളവും നല്‍കാതെ പൂട്ടിയിട്ടത്. അയല്‍വാസികള്‍ വിളിച്ചറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ സന്നദ്ധ പ്രവര്‍ത്തകര്‍ അല്‍പയെ അബോധാവസ്ഥയിലാണ് കണ്ടെത്തുന്നത്. പെണ്‍കുട്ടിയുടെ മുറിയില്‍ മൂത്രം നിറഞ്ഞ ബാഗും കണ്ടെത്തിയിരുന്നു. അല്‍പയെ വീട്ടുകാര്‍ മൂത്രം കുടിപ്പിച്ചിരുന്നു എന്നും വിവരമുണ്ട്.