പാർട്ടി ഓഫീസ് പീഡനക്കേസിൽ യുവതിയുടെ രഹസ്യ മൊഴി ഇന്നെടുക്കും: യുവതി ഉറച്ചു നിന്നാൽ സിപിഎം കുടുങ്ങും

പാലക്കാട്: സിപിഎമ്മിനെ പ്രതികൂട്ടിലാക്കിയ ചെർപ്പുളശേരി പാർട്ടി ഓഫീസ് പീഡനക്കേസിലെ ഇരയുടെ രഹസ്യ മൊഴി ഇന്നു രേഖപ്പെടുത്തും. പാർട്ടി പോഷക സംഘടനയുടെ പ്രവർത്തകൻ പ്രണയം നടിച്ച് പാർട്ടി ഓഫീസിലെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. മൊഴിയിൽ യുവതി ഉറച്ചു നിന്നാൽ സിപിഎം തെരഞ്ഞെടുപ്പിൽ കടുത്ത സമ്മർദ്ദത്തിലേക്ക് നീങ്ങും.

ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതോടെയാണ് ഞെട്ടിക്കുന്ന പീഡന കഥ പുറത്തറിയുന്നത്. കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തിൽ യുവതിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ആരോപണ വിധേയനായ യുവാവിനെതിരെ പൊലീസ് കേസെടുത്തു.

ചെർപ്പുളശ്ശേരി ഏരിയാ കമ്മിറ്റി ഓഫീസിൽ വെച്ച് പീഡിപ്പിക്കപ്പെട്ടുവെന്ന പരാതിയിൽ, യുവതി പൊലീസിന് നൽകിയ ആദ്യത്തെ മൊഴിയിൽ വ്യക്തത വരുത്താനാണ് CRPC 164 പ്രകാരം വീണ്ടും രഹസ്യമൊഴി രേഖപ്പെടുത്താൻ പൊലീസ് തീരുമാനിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തിൽ രഹസ്യമൊഴി എടുക്കാൻ പാലക്കാട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന് പൊലീസ് അപേക്ഷ നൽകി.