ക്ഷേത്രത്തിൽ കാണിക്കയായി ലഭിച്ച പണം അടിച്ചുമാറ്റി, സിഐടിയു നേതാവിന് സസ്പെൻഷൻ

കണ്ണൂർ: ക്ഷേത്രത്തിൽ കാണിക്കയായി ലഭിച്ച പണം അടിച്ചുമാറ്റിയ സിഐടിയു നേതാവിനെ സസ്പൻഡ് ചെയ്തു. കണ്ണൂർ മയ്യിൽ വേളം ഗണപതി ക്ഷേത്രത്തിലെ എക്സിക്യൂട്ടീവ് ഓഫീസർ മോഹന ചന്ദ്രനെയാണ് സസ്പെൻഡ് ചെയ്തത്.

കഴിഞ്ഞ മാസം 22നാണ് മയ്യിൽ വേളം ഗണപതി ക്ഷേത്ര ഭണ്ഡാരങ്ങൾ തുറന്ന് എണ്ണിയത്. ഭണ്ഡാരം തുറന്ന് എണ്ണുന്നതിനിടെ ഇയാൾ പണം അപഹരിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് മലബാർ ദേവസ്വം ബോർഡിന്റെ നടപടി. ദേവസ്വം എംപ്ലോയീസ് യൂണിയൻ (സിഐടിയു) സംസ്ഥാന കമ്മിറ്റി അംഗമാണ് മോഹന ചന്ദ്രൻ.

കാണിക്കയായി ലഭിച്ച പണം എണ്ണുന്നതിനിടെ എക്സിക്യൂട്ടീവ് ഓഫീസർ മോഹന ചന്ദ്രൻ പണം പാൻറിൻറെ കീശയിലേക്ക് ഇട്ടു. ഈ മാസം ഇരുപതിനു സംഭവത്തിൽ പാരമ്പര്യ ട്രസ്റ്റി ദേവസ്വം ബോർഡിന് പരാതി നൽകിയിരുന്നു. ഓഫീസർക്കെതിരെ നടപടി ആവശ്യപ്പെട്ട് എണ്ണലിനു മേൽനോട്ടം വഹിച്ച ഉദ്യോഗസ്ഥനും റിപ്പോർട്ട്‌ സമർപ്പിച്ചു.

പണം അടിച്ചുമാറ്റിയതിൽ ബോർഡ് കൂടുതൽ അന്വേഷണം നടത്തും. സിഐടിയുവിന് കീഴിലുള്ള ദേവസ്വം ജീവനക്കാരുടെ സംഘടന, മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയന്റെ സംസ്ഥാന കമ്മിറ്റി അംഗമാണ് മോഹന ചന്ദ്രൻ. സംഘടനയുടെ തളിപ്പറമ്പ് ഏരിയ സെക്രട്ടറിയുമാണ് .എല്ലാ ഭാരവാഹിത്വത്തിൽ നിന്നും മോഹന ചന്ദ്രനെ പുറത്താക്കിയെന്നു സംഘടന അറിയിച്ചു.