സീമയല്ല സ്നേഹസീമ നിങ്ങൾ എന്റെ ചങ്കാണെന്ന് പറയാൻ എന്തൊരു ആവേശമാണെന്നോ- കിഷോർ സത്യ‌

വാനമ്പാടി എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടിയാണ് സീമ ജി നായർ. സാമൂഹിക പ്രവർത്തനങ്ങളിലും താരം സജീവമാണ്. സിനിമാ താരം ശരണ്യ നായരുടെ ചികിത്സക്കായി സീമ എപ്പോഴും മുന്നിലുണ്ട്. കൊച്ചിൻ സംഗമിത്രയുടെ കന്യാകുമാരിയിലൊരു കടങ്കഥയെന്ന നാടകത്തിലൂടെയാണ് സീമ അഭിനരംഗത്തെത്തുന്നത്. പിന്നീട് നിരവധി നാടകങ്ങളിൽ താരം വേഷമിട്ടു. പത്മരാജന്റെ പറന്ന് പറന്ന് എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി ക്യാമറയുടെ മുന്നിലെത്തിയത്. പിന്നീട് സത്യൻ അന്തിക്കാടിന്റെ അടുത്തടുത്ത് എന്ന ചിത്രത്തിലും അഭിനയിച്ചു. വിവാഹത്തോടെ അഭിനയജീവതത്തിന് താരം ഇടവേള നൽകി. പിന്നീട് മാനസിയെന്ന മെഗാസീരിയലിലൂടെയാണ് താരം വീണ്ടും അഭിനയരംഗത്ത് വീണ്ടും സജീവമായത്. ഇതുവരെ 140തോളം ചിത്രങ്ങളിൽ താരം അഭിനയിച്ചു.

അർബുദ ബാധിതയായി ആഴ്ചകൾക്ക് മുൻപ് അന്തരിച്ച നടി ശരണ്യ ശശിയ്ക്ക് താങ്ങും തണലുമായി നിന്നത് നടി സീമയായിരുന്നു. മകളെ പോലെ കണ്ട് ശരണ്യയുടെ എല്ലാ ആവശ്യങ്ങളിലും സീമ മുന്നിൽ നിന്നു. ശരണ്യയുടെ അവസാന നിമിഷങ്ങളിലും എല്ലാ കാര്യത്തിനും മുന്നിൽ നിന്നതും നടിയുടെ അമ്മയ്ക്ക് ആശ്വസമേകിയതുമെല്ലാം സീമയായിരുന്നു. സീമയുടെ അർപ്പണ മനോഭാവത്തിനും വാത്സല്യത്തിനും സോഷ്യൽ മീഡിയ നിറഞ്ഞ കൈയടിയാണ് നൽകുന്നത്.ഇപ്പോൾ നടൻ കിഷോർ സത്യ സീമയെ കുറിച്ച് എഴുതിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഷൂട്ടിങ് ലൊക്കോഷനിൽ വെച്ച് നടന്ന സംഭവമാണ് കിഷോർ സത്യ വിവരിക്കുന്നത്. കുറിപ്പിങ്ങനെ

ഇന്നലെ വൈകിട്ട് ലൊക്കേഷനിൽ വച്ച് സംവിധായകൻ അൻസാർ ഖാനും ഞാനും ഒരു കാര്യം സംസാരിക്കുകയായിരുന്നു. ഞങ്ങളുടെ കൂടെ ജോലി ചെയ്യുന്ന ജോഷിക്കൂ 3 പെൺകുട്ടികൾ ആണുള്ളത്. പഠിക്കാൻ മിടുക്കികൾ. പക്ഷെ ഓൺലൈൻ പഠനത്തിനുള്ള ടീവി സൗകര്യം ഇല്ലാത്തതു കൊണ്ട് ജോഷി വിഷമിക്കുന്നത് ഞങ്ങൾ കാണുന്നുണ്ടായിരുന്നു. പെട്ടന്നാണ് എനിക്ക് സീമയുടെ (സീമ ജി നായർ) കാര്യം ഓർമ്മ വന്നത്. പെട്ടന്ന് ഞാൻ സീമയെ വിളിച്ച് ചോദിച്ചു. ഒരു മണിക്കൂറിനുള്ളിൽ മറുപടി വന്നു. നാളെത്തന്നെ ടീവി കൊടുക്കാമെന്നു പറഞ്ഞു. 32 ഇഞ്ചിന്റെ ഒരു പുതിയ HD സ്മാർട്ട്‌ ടീവിയുമായി എത്തി ഇന്നുച്ചയ്ക്ക് ജോഷിക്കൂ ഒരു സർപ്രൈസ് ഗിഫ്റ്റ് ആയി നൽകി. അയാളുടെ തൊണ്ടയിൽ വാക്കുകൾ മുട്ടി. കണ്ണുകൾ നിറഞ്ഞൊഴുകി. എന്നോടും അൻസാറിനോടും നന്ദി പറഞ്ഞു. ഞങ്ങൾ പറഞ്ഞു ഇത് മുഴുവൻ സീമക്ക് ഉള്ളതാണ്. സീമ ഒരേ ഒരാൾ കാരണമാണ് ഇത് സംഭവിച്ചത്.

അപ്പോൾ ഒരു ചെറു വേഷം അഭിനയിക്കാൻ വന്ന ഒരാളും അവിടെ ഉണ്ടായിരുന്നു. അയാളുടെ മകന് വിദേശത്തു പോകാൻ കഴിഞ്ഞ ദിവസം 70000 രൂപ സീമയാണ് നൽകിയത്!!അത് ആർക്കും അറിയില്ലയിരുന്നു. അദ്ദേഹവും നിറഞ്ഞ മനസോടെ അവിടെ ലൊക്കേഷനിലെ ആളുകളുടെ ഇടയിൽ കൈകൾ കൂപ്പി നിൽപ്പുണ്ടായിരുന്നു സീമ, വെറുതെയല്ല നിങ്ങൾ സ്നേഹസീമ എന്ന്‌ വിളിക്കപ്പെടുന്നത്. നിങ്ങൾ എന്റെ ചങ്കാണെന്ന് പറയാൻ എനിക്കെന്തൊരു ആവേശമാണെന്നോ…. അഹങ്കാരമാണെന്നോ…… ഒപ്പം ഈ സദ്കർമ്മങ്ങൾക്ക് എല്ലാം സീമയുടെ കൂടെ നിൽക്കുന്ന മുഖം കാണിക്കാൻ ആഗ്രഹിക്കാത്ത, പൊങ്ങച്ചം പറയാൻ ഇഷ്ടമില്ലാത്ത നിരവധി സുമനസുകളും ഉണ്ട്. അവര്ക്കും എന്റെ ശിരസു കുനിച്ചുള്ള പ്രണാമം……