കേരളാ പൊലീസിലെ 873 ഉദ്യോഗസ്ഥർക്ക് പോപ്പുലർ ഫ്രണ്ടുമായി ബന്ധം

കേരള പൊലീസിലെ 873 ഉദ്യോഗസ്ഥര്‍ക്ക് പോപ്പുലര്‍ ഫ്രണ്ട് ബന്ധം. സംസ്ഥാന പൊലീസ് മേധാവിക്കു കൈമാറിയ റിപ്പോര്‍ട്ടിലാണു നിരോധിക്കപ്പെട്ട സംഘടനയുമായി ബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടികയുള്ളത്. ഇവര്‍ കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്. സേനയ്ക്കുള്ളില്‍ പിഎഫ്‌ഐക്കായ് ചാരപ്രവര്‍ത്തനം നടത്തിയവരേക്കുറിച്ചുള്ള വിവരങ്ങള്‍ പോലും സംസ്ഥാന സര്‍ക്കാരിന് നല്‍കാന്‍ കേന്ദ്ര ഏജന്‍സി വേണ്ടി വന്നു. അതോ പിഎഫ്‌ഐക്കായ് പ്രവര്‍ത്തിക്കുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാമായിരുന്നിട്ടും ചെറുവിരലനക്കാതിരുന്നതാണോ വകുപ്പ്. ഏതായാലും എന്‍ഐഎ റിപ്പോര്‍ട്ട് സര്‍ക്കാരിന് കനത്ത തിരിച്ചടി.

പട്ടികയിലുള്ള സിവില്‍ പൊലീസ് ഉദ്യോഗസ്ഥര്‍, എസ്‌ഐമാര്‍, എസ്എച്ച്ഒ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാമ്പത്തിക ഇടപാടുകള്‍ കേന്ദ്ര ഏജന്‍സികള്‍ ശേഖരിച്ചുവരികയാണ്. സംസ്ഥാന പൊലീസിലെ സ്‌പെഷല്‍ ബ്രാഞ്ച്, ഇന്റലിജന്‍സ്, ലോ ആന്‍ഡ് ഓര്‍ഡര്‍ വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരും ഉന്നത ഉദ്യോഗസ്ഥരുടെ ഓഫിസ് ചുമതല വഹിക്കുന്നവരുമാണു കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണ വലയത്തിലുളളത്. സംസ്ഥാന പൊലീസിന്റെ നീക്കങ്ങളും പരിശോധനകളുമടക്കം ചോര്‍ത്തിക്കൊടുത്തു എന്നതടക്കമുള്ള ആരോപണങ്ങളാണ് ഇവര്‍ക്കെതിരെയുള്ളത്.

കഴിഞ്ഞ ഫെബ്രുവരിയില്‍ തൊടുപുഴ മേഖലയിലെ കരിമണ്ണൂര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് ആര്‍എസ്എസ് നേതാക്കളുടെ വിവരങ്ങള്‍ പോപ്പുലര്‍ ഫ്രണ്ടിനു ചോര്‍ത്തി നല്‍കിയ സംഭവത്തില്‍ സിവില്‍ പൊലീസ് ഓഫിസറെ പിരിച്ചുവിട്ടിരുന്നു. മൂന്നാര്‍ പൊലീസ് സ്റ്റേഷനില്‍ സമാന ആരോപണത്തെത്തുടര്‍ന്ന് എഎസ്‌ഐ അടക്കം 3 പേരെ സ്ഥലം മാറ്റിയിരുന്നു. സ്ഥലംമാറ്റി എന്നതല്ലാതെ കൂടുതല്‍ നടപടികള്‍ ഒന്നും ഉണ്ടായില്ല. പിഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ഫയര്‍ ഫോഴ്‌സ് പരിശീലനം നല്‍കിയ സംഭവവും വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. ഇപ്പോള്‍ എണ്ണൂറിലധികംപേര്‍ പോപ്പുലര്‍ഫ്രണ്ടിനായ് സേനയ്ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്നു. അതിലൊരു അന്വേഷണത്തിനോ നടപടിക്കോ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. എന്തുകൊണ്ട്,എന്തിനാണ് സര്‍ക്കാര്‍ ഇങ്ങനെ പിഎഫ്‌ഐയെ പ്രീണിപ്പിക്കുന്നത്.

പിണറായി സര്‍ക്കാരിന്റെ പിഎഫ്‌ഐ പ്രീണനത്തെ രൂക്ഷമായ് വിമര്‍ശിച്ച അഡ്വ.എസ് ജയശങ്കര്‍ ചില പ്രസ്താവനകള്‍ നടത്തിയിരുന്നു. ഇപ്പോള്‍ എന്‍ഐഎ റിപ്പോര്‍ട്ട് പുറത്ത് വന്നപ്പോള്‍ ജയശങ്കര്‍ പറഞ്ഞ കാര്യങ്ങള്‍ സത്യമാണെന്ന് അടിവരയിടുന്നു. പിണറായി സര്‍ക്കാരിന് പോപ്പുലര്‍ ഫ്രണ്ടിനോട് സൗഹാര്‍ദ്ദമാണ്. അതിനാലാണ് അവര്‍ ഹര്‍ത്താല്‍ നടത്തിയപ്പോള്‍ കേരള പോലീസ് നിസംഗത പാലിച്ചത്. അക്രമം തടയാന്‍ മുഖ്യമന്ത്രി പോലീസിന് നിര്‍ദേശം നല്‍കിയില്ല. അക്രമം നടത്തട്ടെയെന്ന് വിചാരിച്ചു. നിരോധന ഉത്തരവ് വന്നപ്പോഴും അതിനോട് സഹകരിക്കാനല്ല സര്‍ക്കാര്‍ തീരുമാനിച്ചത്. ഓര്‍ഡര്‍ വന്ന് ഒരു ദിവസം കഴിഞ്ഞാണ് നടപടി വന്നത്. പിണറായി വിജയന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ നിര്‍ദേശം, ചാടിപ്പിടിച്ച് നടപടിയൊന്നും വേണ്ട, സാവകാശം ആലോചിച്ചാലോചിച്ച് സംയമനം പാലിച്ച് വിനയത്തോടെ ഏതെങ്കിലും പോപ്പുലര്‍ ഫ്രണ്ടുകാരന്‍, പോലീസ് സ്റ്റേഷനില്‍ വന്ന് കീഴടങ്ങിയാല്‍ അറസ്റ്റ് രേഖപ്പെടുത്താം എന്നാണ്. അല്ലാത്തിടത്തോളം കാലം അവരെ ഉപദ്രവിക്കേണ്ട. അവരുടെ ഓഫീസുകള്‍ സൗകര്യം പോലെ പതുക്കെ പോയി അടപ്പിച്ചാല്‍ മതി. ബാങ്ക് അക്കൗണ്ടുകളെ മുഴുവന്‍ പൈസയും അവര്‍ പിന്‍വലിച്ച ശേഷം മരവിപ്പിച്ചാല്‍ മതി. ആയുധങ്ങള്‍ സൂക്ഷിച്ചുവച്ചിട്ടുണ്ടെങ്കില്‍ അവ മാറ്റിയ ശേഷം റെയ്ഡ് നടത്തിയാല്‍ മതി.

കേന്ദ്ര സര്‍ക്കാരിനോടുള്ള എതിര്‍പ്പിന്റെ പേരില്‍, പോപ്പുലര്‍ ഫ്രണ്ടിനെയും എസ്ഡിപിഐയേയും പ്രോത്സാഹിപ്പിച്ചാല്‍ ഫലം ഭയാനകം. പോലീസിന്റെ നിസംഗത പിണറായി സര്‍ക്കാരിന്റെ പിഎഫ്‌ഐ സൗഹാര്‍ദത്തിന്റെ പ്രതീകം. പിണറായി സര്‍ക്കാരിന്റെ പിഎഫ്ഐ പ്രീണനത്തിന്റെ പരിണിത ഫലം എണ്ണിപ്പറയുകയായിരുന്നു മാധ്യമ നിരീക്ഷകന്‍ അഡ്വ. എ ജയശങ്കര്‍.