ജീവിതത്തിൽ കണ്ട ആദ്യ ഫെമിനിസ്റ്റ് വാപ്പച്ചിയായിരുന്നു, റാണി നൗഷാദ്

പിതാവിനെക്കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി റാണി നൗഷാദ്. ജീവിതത്തിൽ കണ്ട ആദ്യ ഫെമിനിസ്റ്റ് വാപ്പച്ചിയായിരുന്നെന്ന് റാണി പറയുന്നു. പത്താം വയസ്സിൽ വയസറിയിച്ച നാളിലെ സങ്കടങ്ങൾക്ക് മറുപടിയായി വാപ്പച്ചി പറഞ്ഞ ഒരു സ്റ്റേറ്റ്മെന്റ് ഉണ്ട്‌. അതിനോളം ധൈര്യം ജീവിതത്തിൽ ഇന്നോളം കിട്ടിയിട്ടില്ല…. എന്റെ പൊന്നുമോൾ ഇപ്പോഴാണ് ഒരു പെൺകുട്ടിയായത്, അതുകൊണ്ട് അഭിമാനത്തോടെയാണ് വളരേണ്ടത് എന്ന്…!!! പെണ്ണെന്നാൽ അഭിമാനമാണ് എന്ന വാക്കുകൾ തന്ന സ്നേഹത്തോളം വലുതായി പിന്നീട് ഒരിക്കലും ഒന്നിനും എന്നെ സ്വാധീനിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് സോഷ്യൽ മീഡിയയിൽ പങ്കിട്ട കുറിപ്പിൽ പറയുന്നു

കുറിപ്പിന്റെ പൂർണ്ണരൂപം

ജീവിതത്തിൽ കണ്ട ആദ്യ ഫെമിനിസ്റ്റ് വാപ്പച്ചിയായിരുന്നു… ഉമ്മയുമായുള്ള വിവാഹശേഷം ഉമ്മയ്ക്ക് പിന്നെയും പഠിക്കണമെന്ന് ആഗ്രഹം പറഞ്ഞപ്പോൾ ഒപ്പം നിന്നു സപ്പോർട്ട് ചെയ്യുകയും, ഉമ്മയെ സ്വന്തം കാലിൽ സ്വന്തം വരുമാനത്തിൽ നിൽക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു….പത്തു നാൽപ്പത് കൊല്ലങ്ങൾക്ക് മുൻപാണെന്ന് ഓർക്കണം…. ഒറ്റപ്പുത്രൻ ആയിട്ട് വളർന്നതിന്റ ബുദ്ദിമുട്ടുകൾ അറിഞ്ഞതു കൊണ്ടാവാം വാപ്പച്ചി എപ്പോഴും എന്നെക്കുറിച്ച് പറയുമ്പോൾ ആണായിട്ടും പെണ്ണായിട്ടും എനിക്കാകെ ഉള്ളത് നീയാണ് എന്ന് ഓർമ്മപ്പെടുത്തുമായിരുന്നു….ആണോ പെണ്ണോ എന്നുള്ളതല്ല, ആണായിട്ടും പെണ്ണായിട്ടും എന്നാണ് കേട്ടു വളർന്നത്… അതുകൊണ്ടാവും അങ്ങനെയായിപ്പോയത്…

ഇഷ്ടമുള്ള വസ്ത്രം മാന്യമായി ധരിക്കാൻ ആരെയും ഭയക്കേണ്ടതില്ല എന്നു പഠിപ്പിച്ചതും, നീട്ടിവളർത്തിയ നഖങ്ങളെ മനോഹരമാക്കാൻ കടും നിറത്തിലുള്ള ക്യൂട്ടെസ്സ് വാങ്ങി തന്നതും വാപ്പച്ചി തന്നെയായിരുന്നു…. സ്കൂളിൽ പഠിക്കുന്ന കാലത്ത് സൈക്കിൾ ചവിട്ടാൻ പഠിക്കണമെന്നും, ഭയപ്പെടാതെ ഒറ്റയ്ക്ക് സഞ്ചരിക്കാൻ പഠിക്കണമെന്നും ഇടയ്ക്കിടെ പറഞ്ഞു തന്നു….വാപ്പച്ചിക്ക് സൈക്കിൾ ചവിട്ടാൻ അറിയില്ലായിരുന്നു… പലപ്പോഴും വാപ്പച്ചി കട അടച്ചിറങ്ങുന്ന രാത്രികളിൽ വാപ്പച്ചിയെ പിന്നിലിരുത്തി ഒരു ഒൻപതാം ക്ലാസുകാരി സൈക്കിൾ ചവിട്ടി കഴക്കൂട്ടത്തെ റോഡുകളെ മറികടന്നിട്ടുണ്ട്….സ്പോർട്സും ഗെയിംസും താൽപ്പര്യമാണെന്നറിഞ്ഞ കാലത്ത് ഷോർട്സുകളും, ടീ ഷർട്സും വാങ്ങി തന്നു…. വസ്ത്രവ്യാപാരി ആയതിനാലാവാം ഏറ്റവും ചേരുന്ന നിറങ്ങൾ ധരിക്കാനും, ആ വസ്ത്രങ്ങളിൽ സുന്ദരിയായിരിക്കാനും പറഞ്ഞു തന്നു…പത്താം വയസ്സിൽ വയസറിയിച്ച നാളിലെ സങ്കടങ്ങൾക്ക് മറുപടിയായി വാപ്പച്ചി പറഞ്ഞ ഒരു സ്റ്റേറ്റ്മെന്റ് ഉണ്ട്‌. അതിനോളം ധൈര്യം ജീവിതത്തിൽ ഇന്നോളം കിട്ടിയിട്ടില്ല….

എന്റെ പൊന്നുമോൾ ഇപ്പോഴാണ് ഒരു പെൺകുട്ടിയായത്, അതുകൊണ്ട് അഭിമാനത്തോടെയാണ് വളരേണ്ടത് എന്ന്…!!! പെണ്ണെന്നാൽ അഭിമാനമാണ് എന്ന വാക്കുകൾ തന്ന സ്നേഹത്തോളം വലുതായി പിന്നീട് ഒരിക്കലും ഒന്നിനും എന്നെ സ്വാധീനിക്കാൻ കഴിഞ്ഞിട്ടില്ല..പിന്നീട് ഉണ്ടായ ശാരീരിക മാറ്റങ്ങളിൽ ഷോൾഡറുകൾ മുന്നോട്ടു തള്ളി മുതുകു കൊണ്ടു കൂനിപ്പിടിച്ചുള്ള നടത്തമായിരുന്നു….അന്നും വാപ്പച്ചി പറഞ്ഞു തല ഉയർത്തി ഷോൾഡർ ലെവലാക്കി നടക്കണം, കൂനിക്കെടച്ച് നടക്കുന്നത് പെൺകുട്ടികൾക്ക് നല്ലതല്ലെന്ന്….എന്തൊരു മനുഷ്യനായിരുന്നു….!!!നാടകവും, സ്പോർട്സും,കോച്ചിങ്ങും, ഒക്കെയായി വിശാലമായൊരു ലോകം സ്വാതന്ത്രമായി മുന്നിലുണ്ടെന്നും, നമ്മൾ നമ്മളായിക്കണ്ടു കൊണ്ടു , മൂല്യങ്ങൾ ഉപേക്ഷിക്കാതെ അഭിമാനത്തോടെ ജീവിച്ചാൽ ജീവിതം മനോഹരമാണെന്നും പഠിപ്പിച്ചു തന്ന ആദ്യത്തെ പുരുഷൻ…. രണ്ടാമത്തെ പുരുഷൻ ഭർത്താവായി ജീവിതത്തിൽ വന്നപ്പോൾ അദ്ദേഹവും ഫെമിനിസം പറഞ്ഞു….സ്വപ്നങ്ങൾ നേടേണ്ടതാണെന്നു പഠിപ്പിച്ചു…. സർവ്വ സ്വാതന്ത്ര്യങ്ങളും തുല്യമായി വീതിച്ചു…. സുഹൃത്തുക്കൾ അവരുടെ ഭാര്യമാർക്ക് അനുവദിച്ചു കൊടുക്കണമായിരുന്ന പലതും, ഞാൻ സ്വാതന്ത്ര്യത്തോടെ അനുഭവിച്ചു… ഇഷ്ടമുള്ളതും സന്തോഷമുള്ളതുമായ സാഹചര്യങ്ങൾ സൃഷ്ടിച്ചുകൊണ്ടേ ഇരുന്നു… ഞാൻ ചെയ്യുന്ന കാര്യങ്ങളിലെ വീഴ്ചകൾ കണ്ടാൽ ആദ്ദേഹം അതു ചൂണ്ടികാണിച്ചു. കൂടുതൽ മെച്ചപ്പെടുത്താൻ പ്രോത്സാഹനം തന്നു. പലപ്പോഴും അതിനു വേണ്ടി സമയം കണ്ടെത്തി….

മകനും അതേ കാര്യങ്ങൾ തുടർന്നു…മോളോട് അവളുടെ താല്പര്യങ്ങളെ ചോദിച്ചറിഞ്ഞു,അതിനെ ബഹുമാനിക്കാനും അവളെ അങ്ങനെ തന്നെ മുന്നോട്ടു പോകാനും പ്രേരിപ്പിച്ചു…..ഞങ്ങൾ മൂന്നു പെണ്ണുങ്ങളും ജീവിതം ഇഷ്ടത്തോടെ കൊതിയോടെ ജീവിക്കുകയാണ്….അതിനു കാരണം ഞങ്ങളുടെ കുടുംബത്തിലെ ഓരോ മനുഷ്യർക്കും ചെയ്യാൻ കഴിയും എന്നു തോന്നിയ കാര്യങ്ങൾ തിരിച്ചറിഞ്ഞു കൊണ്ട് അതിനെ എക്സൽ ചെയ്യിച്ചു എന്നത് മാത്രമാണ്….പരിധിയും പരിമിതിയും ഇല്ലാതായാൽ നന്നാവുന്ന ഒരു ലോകം. അതിന്റെ താക്കോൽ ഇരിക്കുന്നത് സ്വന്തം കുടുംബങ്ങളിലും…മനുഷ്യനായിരിക്കുക എന്നു മാത്രം ചിന്തിച്ചാൽ മതി….അതിനോളം സമത്വവും സമാധാനവും സൗന്ദര്യവും മറ്റെന്തിനാനുള്ളത്….!!!