കൂട്ടുകാരി നല്‍കിയ വിലമതിക്കാനാവാത്ത സമ്മാനം, തുറന്ന് പറഞ്ഞ് സംവൃത

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സംവൃത സുനില്‍. ലാല്‍ ജോസ് ചിത്രമായ രസികനിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. 2012ല്‍ അഖില്‍ ജയരാജുമായുള്ള വിവാഹ ശേഷം അഭിനയ രംഗത്ത് നിന്നും വിട്ടു നില്‍ക്കുകയാണ് താരം. രണ്ട് മക്കളാണ് നടിക്കുള്ളത്. മൂത്ത മകന്‍ അഗസ്ത്യയും രണ്ടാമത്തെ കുഞ്ഞ് രുദ്രയുമാണ്. 2004ല്‍ കരിയര്‍ ആരംഭിച്ച സംവൃത വളരെ പെട്ടെന്ന് ശ്രദ്ധേയയായി. 2006ല്‍ ശ്രീകാന്ത് നായകനായ ഉയിര്‍ എന്ന ചിത്രത്തിലൂടെ തമിഴ് ചലച്ചിത്ര മേഖലയിലും എവിടെന്തേ നാകേന്തി എന്ന ചിത്രത്തിലൂടെ തെലുങ്കിലും സംവൃത സാന്നിധ്യമറിയിച്ചിട്ടുണ്ട്. ചന്ദ്രോത്സവം, നേരറിയാന്‍ സിബിഐ, അച്ഛനുറങ്ങാത്ത വീട്, അറബിക്കഥ, ചോക്ലേറ്റ്, മിന്നാമിന്നിക്കൂട്ടം, തിരക്കഥ, ഗുലുമാന്‍, നീലത്താമര, മല്ലുസിങ്, അയാളും ഞാനും തമ്മില്‍ തുടങ്ങിയവയാണ് താരത്തിന്റെ പ്രധാന സിനിമകള്‍.

2012ല്‍ ആയിരുന്നു സംവൃതയും അഖിലുമായുള്ള വിവാഹം. വിവാഹ ശേഷം നടി ഭര്‍ത്താവിനൊപ്പം അമേരിക്കയിലേക്ക് പോയി. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്ന ചിത്രത്തിലൂടെ തിരികെ എത്തി. പിന്നീട് റിയാലിറ്റി ഷോകളില്‍ ജഡ്ജായി കുഞ്ചാക്കോ ബോബനും ലാല്‍ ജോസിനുമൊപ്പം സംവൃത പ്രത്യക്ഷപ്പെട്ടു. ശേഷം നടി വീണ്ടും വീട്ടുകാര്യങ്ങളിലേക്ക് മടങ്ങിപോയി.

തന്റെ ആരാധകര്‍ക്കായി എല്ലാ വിശേഷങ്ങളും സോഷ്യല്‍ മീഡിയകളിലൂടെ സംവൃത പങ്കുവെയ്ക്കാറുണ്ട്. അടുത്തിടെ നടി പങ്കുവെച്ച ഓണാഘോഷ ചിത്രങ്ങള്‍ ഏറെ വൈറല്‍ ആയി മാറിയിരുന്നു. ഇപ്പോള്‍ തനിക്ക് കൂട്ടുകാരിയില്‍ നിന്നും ലഭിച്ച വലിയ ഒരു സമ്മാനത്തെ കുറിച്ച് പറഞ്ഞ് എത്തിയിരിക്കുകയാണ് സംവൃത. പാചകത്തില്‍ മുന്‍ പരിചയമൊന്നുമില്ലാത്ത തനിക്കും ഭര്‍ത്താവ് അഖിലിനും വളരെ സഹായകരമായ കൂട്ടുകാരി തന്ന റെസിപ്പി പുസ്തകത്തെ കുറിച്ചുള്ള വിശേഷങ്ങളാണ് സോഷ്യല്‍മീഡിയ വഴി സംവൃത പങ്കുവെച്ചത്.

‘ഞാന്‍ വിവാഹം കഴിഞ്ഞ് യുഎസിലേക്ക് പോകുന്നതിന് മുമ്ബ് വളരെ ഉപകാരപ്രദമായ ഒരു സമ്മാനം നല്‍കിയ കൂട്ടുകാരിയോട് നന്ദി പറയാന്‍ ഞാനാഗ്രഹിക്കുന്നു. പാചകവുമായി ബന്ധപ്പെട്ട വളരെ ചെറിയ വിശദാംശങ്ങള്‍ വരെ കൈക്കൊണ്ട് എഴുതിയ ആ പാചകപ്പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. ധാന്യങ്ങളുടെയും പയറുകളുടെയും ചെറിയ സാമ്ബിളുകള്‍ പോലും ആ പുസ്തകത്തില്‍ പിന്‍ ചെയ്തുവച്ചിരുന്നു. അതുവരെ യാതൊരുവിധ പാചക അനുഭവവും ഇല്ലാതിരുന്ന ഞങ്ങളെ പോലുള്ള ദമ്ബതികള്‍ക്ക് ഏറെ സഹായകരമായിരുന്നു ആ പുസ്തകം.

വിവാഹശേഷമുള്ള ആദ്യത്തെ പലചരക്ക് ഷോപ്പിംഗ് മുതല്‍ ആ പുസ്തകം ഞങ്ങളെ രക്ഷിച്ചു. ശരിയായ അരി തെരഞ്ഞെടുക്കാന്‍ ഇത് ഞങ്ങളെ സഹായിച്ചു. അതുവരെ അരികളുടെ വ്യത്യസ്ത പേരോ ആകൃതിയോ വലിപ്പോ ഒന്നും ഞങ്ങള്‍ ശ്രദ്ധിച്ചിരുന്നില്ല. ഒമ്ബത് വര്‍ഷങ്ങള്‍ക്കിപ്പുറം അത്രയൊന്നും ബുദ്ധിമുട്ടില്ലാതെ ഞാനെല്ലാം പാചകം ചെയ്യുകയും ബേക്ക് ചെയ്യുകയും ചെയ്യുമ്‌ബോള്‍ എന്റെ ജീവിതത്തില്‍ കുറച്ച് ആളുകളോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു. അതില്‍ ഒരാളാണ് അമ്മു എബ്രഹാം.’- സംവൃത കുറിച്ചു. ഒപ്പം കൂട്ടുകാരി നല്‍കിയ റെസിപ്പി ബുക്കിലെ ഇനമായ കേക്ക് വിജയകരമായി ഉണ്ടാക്കിയതിന്റെ ചിത്രവും സംവൃത പങ്കുവെച്ചിട്ടുണ്ട്.