വിഴിഞ്ഞം തുറമുഖ നിർമാണം പുനരാരംഭിച്ചു, അടുത്ത ഓണത്തിന് മുൻപ് കപ്പലടുപ്പിക്കും

തിരുവനന്തപുരം. മാസങ്ങൾ നീണ്ടുനിന്ന വിവാദങ്ങൾക്കും അനിശ്ചിതത്വത്തി നൊടുവിൽ വിഴിഞ്ഞം തുറമുഖ നിർമാണം പുനരാരംഭിച്ചു. സമരപ്പന്തൽ പൊളിച്ചുനീക്കിയതോടെ നിർമാണ സാമഗ്രികൾ വിഴിഞ്ഞത്തെ നിർമ്മാണ മേഖലയിലേക്ക് എത്തി. സമരത്തെ തുടർന്ന് നഷ്ടമായ സമയം നികത്താൻ ഇരട്ടി വേഗത്തിൽ നിർമാണം പൂർത്തിയാക്കാനുള്ള ലക്ഷ്യത്തിലാണ് അദാനി ഗ്രൂപ്പ്. 20 ലോഡ് നിർമാണ സാമഗ്രികളാണ് ആദ്യ ഘട്ടത്തിൽ ഇപ്പോൾ എത്തിയത്.

പുലിമുട്ട് നിർമാണം പൂർത്തിയാക്കാനാണ് ആദ്യ നീക്കം. ഇതിനായി കടലിലേക്ക് പ്രതിദിനം നിക്ഷേപിക്കുന്ന കല്ല് 30,000 ടൺ ആയി ഉയർത്തും.സമരത്തിന് മുമ്പ് 12,000 ടൺ മുതൽ 15,000 ടൺ കല്ല് വരെയാണ് പ്രതിദിനം നിക്ഷേപിച്ചിരുന്നത്. കൊല്ലത്തും തിരുവനന്തപുരത്തുമായി നിർത്തിയിട്ടിരുന്ന ബാർജുകൾ വിഴിഞ്ഞത്തേക്ക് ഇതിനായി എത്തിക്കുന്നുണ്ട്.

2.9 കി.മീ ദൂരത്തിലാണ് പുലിമുട്ട് വേണ്ടത്. ഇതിൽ 1.4 കി.മീ നിർമാണമാണ് ഇതുവരെ തീർന്നു. ബെർത്ത് നിർമാണത്തിനായുള്ള പൈലിംഗ് പൂർത്തിയായിട്ടുണ്ട്. ആകെ വേണ്ട 1.7 കി.മീ അപ്രോച്ച് റോഡിൽ 600 മീറ്റർ മാത്രമാണ് ഇതിനകം നിർമ്മിക്കാനായത്. കടൽ നികത്തിയെടുക്കേണ്ടതിന്റെ അറുപത് ശതമാനവും പൂർത്തിയായി. അടുത്ത ഓണത്തിന് വിഴിഞ്ഞത്ത് കപ്പലടുപ്പിക്കണമെന്നാണ് ലക്‌ഷ്യം വെക്കുന്നത്.