അച്ഛനെ ഭയമായിരുന്നു, വല്ലപ്പോഴുമാണ് എന്നോട് ചിരിച്ചിട്ടുള്ളത്- ദിലീപ്

സിനിമകളിലൂടെ പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച താരങ്ങളിലൊരാളാണ് ദിലീപ്. മിമിക്രി വേദികളിൽ നിന്ന് തൊണ്ണൂറുകളുടെ തുടക്കത്തിൽ, ഗോഡ് ഫാദർമാരുടെ പിന്തുണയൊന്നുമില്ലാതെ മലയാള സിനിമയിലേക്ക് കയറിവന്ന, ഗോപാലകൃഷ്ണൻ എന്ന ദിലീപിനെ പ്രേക്ഷകർക്ക് അങ്ങനെയൊന്നും മറക്കാനാവില്ല. സിനിമയായിരുന്നു അയാളുടെ എക്കാലത്തെയും ഏറ്റവും വലിയ സ്വപ്നം. എന്നാൽ നടനാവുക എന്ന സ്വപ്‌നവും ഉള്ളിൽ പേറി സിനിമാ ലോകത്തിന്റെ പടി കയറിയ അയാളെ കാത്തിരുന്നത് സഹസംവിധായകന്റെ വേഷമായിരുന്നു.

പൊതുവേദിയിൽ അച്ഛനെക്കുറിച്ച് വാചാലനായി ദിലീപ്. കോഴിക്കോട് ഗോകുലം പബ്ലിക്ക് സ്കൂളിന്റെ വാർഷികാഘോഷത്തിൽ പങ്കെടുത്തു സംസാരിക്കുകയിരുന്നു താരം. ഗോകുലം ഗോപാലനുമായുള്ള സൗഹൃദത്തിന്റെ പേരിലാണ് ചടങ്ങിൽ മുഖ്യാതിഥിയായി ദിലീപ് എത്തിയത്. തന്റെ അടുത്ത സിനിമയുടെ നിർമാതാവ് ഗോകുലം ഗോപാലനാണെന്നും അതുകൊണ്ട് എല്ലാ തിരക്കുകളും മാറ്റിവെച്ചാണ് താൻ വന്നതെന്നും എന്നും യുവാവ് ആണ് ഗോകുലം ഗോപാലൻ എന്നും വേദിയിൽ വച്ച് ദിലീപ് പറയുന്നു.

ചില സമയം കുട്ടികളെ കാണുമ്പൊൾ ഞാൻ ആലോചിച്ചിട്ടുണ്ട് ഇവർ പെട്ടെന്ന് വളരാതെ ഇരുന്നെങ്കിൽ എന്ന്. കാരണം ആ ക്യൂട്ട്നെസ് പൊയ്‌പോകും അതുകൊണ്ട്. ഇന്നത്തെ തലമുറ വളരെ ടാലന്റഡ് ആണ്. ഇന്നത്തെ റിയാലിറ്റി ഷോസ് കാണുമ്പൊൾ അന്തം വിട്ടിരുന്നുപോകും. അതുകാണുമ്പോൾ ഞാൻ ചിന്തിച്ചിട്ടുണ്ട് നേരത്തെ വന്നത് നന്നായി എന്ന്. ശരിക്കും കുഞ്ഞുങ്ങൾ ഈ പ്രായം ആസ്വദിക്കണം എന്ന് മാത്രമേ എനിക്ക് പറയാനൊള്ളൂ.

ഞാനൊക്കെ പഠിച്ചത് ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ ആയിരുന്നു. പക്ഷെ സ്‌കൂളിൽ പുസ്തകത്തിൽ മാത്രമായിരുന്നു ഇംഗ്ളീഷ്, അല്ലാതെ പറയാൻ അറിയില്ലായിരുന്നു. ഇംഗ്ളീഷ് പറയാൻ മടിക്കുന്ന ഒരു തലമുറ ആയിരുന്നു അത്. ഇന്നത്തെ തലമുറ അങ്ങനെയല്ല

കുട്ടികള്ക്ക് വേണ്ടി നമ്മൾ സമയം ചെലവഴിക്കണം എന്നാണ് എനിക്ക് പറയാനുള്ളത്. കാരണം എന്റെ അച്ഛൻ ഒന്നും എന്നോട് സംസാരിക്കുന്ന ആളായിരുന്നില്ല. കാരണം അച്ഛനോട് എനിക്ക് എപ്പോഴും ഭയമായിരുന്നു. അച്ഛൻ എന്നെ നോക്കി വല്ലപ്പോഴുമാണ് ചിരിച്ചിരുന്നത്. ഞാൻ വലുതായി സിനിമയിലൊക്കെ വന്നശേഷം ആണ് ഒരുപാട് ശ്രമിച്ച് അച്ഛനെ എന്റെ സുഹൃത്താക്കി മാറ്റി ഇടപഴകി തുടങ്ങിയത്. പക്ഷെ അപ്പോഴേക്കും അച്ഛൻ ഞങ്ങളെ വിട്ടുപോയി. പക്ഷെ ഇന്ന് ഞാൻ എന്റെ മക്കളെ വളർത്തുന്നത് എന്റെ സുഹൃത്തുക്കളെപ്പോലെയാണ്. അതുകൊണ്ട് തന്നെ അവർ എന്തും എന്റെ അടുത്ത് വന്ന് തുറന്ന് പറയും. അവരെ നിങ്ങൾക്ക് അറിയാം. മക്കൾക്കൊപ്പം സമയം ചിലവഴിക്കുമ്പോൾ ഞാൻ വീണ്ടും ചെറുപ്പമാകും.