പത്തനംതിട്ട : കെ.എസ്. ഇ.ബി. ഓവര്‍സിയറെ മദ്യപസംഘം ഓഫീസിൽ കയറി തല്ലി. വായ്പൂര് സെക്ഷനിലെ ഉദ്യോഗസ്ഥന്‍ തിരുവനന്തപുരം സ്വദേശി വിന്‍സെന്റി (45) നെയാണ് കരണത്തടിച്ചത്. ഓഫീസിലുണ്ടായിരുന്ന വനിതാ സബ് എഞ്ചിനീയര്‍ അടക്കമുള്ളവരെ ഭിഷണിപ്പെടുത്തുകയും ചെയ്തു. വൈദ്യുതി മുടങ്ങിയതിനെക്കുറിച്ച് പരാതി പറയാന്‍ വന്ന എഴുമറ്റൂര്‍ അരീക്കലില്‍നിന്ന് എത്തിയവരാണ് ആക്രമിച്ചത്.
അക്രമികൾ മദ്യപിച്ചിരുന്നതായി ജീവനക്കാര്‍ പറയുന്നു. വിന്‍സെന്റിനെ മല്ലപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച്ച വൈകീട്ട് അഞ്ചിനാണ് സംഭവം. ശനിയാഴ്ച വൈകീട്ട് മഴയും കാറ്റും കാരണം മരങ്ങള്‍വീണ് നിരവധി വൈദ്യുത പോസ്റ്റുകള്‍ തകര്‍ന്നിരുന്നു. മല്ലപ്പള്ളി, എഴുമറ്റൂര്‍, കൊറ്റനാട് പഞ്ചായത്തുകളില്‍ ഇതുമൂലം കറണ്ട് കട്ടായി.
വിഷു ദിവസം അവധിയില്‍ ആയിരുന്നവരെക്കൂടി വിളിച്ചു വരുത്തി ലൈനുകള്‍ പുനഃസ്ഥാപിക്കുന്ന ജോലി വിശ്രമമില്ലാതെ നടത്തുന്നതിനിടെയാണ് ചിലര്‍ കയ്യേറ്റം ചെയ്തതെന്ന് അസി. എഞ്ചിനീയര്‍ നിര്‍മ്മല പറഞ്ഞു. പെരുമ്പെട്ടി പോലീസ് കേസെടുത്തു.