മനുഷ്യന് അന്തസോടെ ഇരുന്നു മദ്യപിക്കാന്‍ കഴിയുന്ന സ്ഥലങ്ങള്‍ വേണം- രശ്മി നായര്‍

സിന്തറ്റിക്ക് ഡ്രഗ് യൂസേജ് ഒഴിവാക്കാനായി മനുഷ്യന് അന്തസോടെ ഇരുന്നു മദ്യപിക്കാന്‍ കഴിയുന്ന സ്ഥലങ്ങള്‍ കൂടുതലായി നിര്‍മിച്ചു നല്‍കണമെന്ന് ആക്ടിവിസ്റ്റ് രശ്മി ആര്‍ നായര്‍. ബിവറേജ് കോര്‍പ്പറേഷന്‍ ഔട്ട് ലെറ്റിന് മുന്നില്‍ റോഡില്‍ പട്ടിയെ പോലെ ക്യൂ നിന്ന് ഇത് കുടിക്കാന്‍ സ്ഥലം ഇല്ലാണ്ട് വല്ല റബര്‍ തോട്ടത്തില്‍ ഒക്കെ പോയിരുന്നു കുടിക്കേണ്ടി വരുന്ന സാഹചര്യമാണ് പലരെയും ഈ ബുദ്ധിമുട്ടൊന്നും ഇല്ലാത്ത സിന്തറ്റിക്ക് ഡ്രഗ് യൂസേജിലേക്കു കൊണ്ടെത്തിക്കുന്നതെന്ന് രശ്മി സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട കുറിപ്പില്‍ പറയുന്നു

കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ലോകത്തെ ഏറ്റവും വലിയ ഓര്‍ഗനൈസ്ഡ് ക്രൈം സംവിധാനമാണ് ഡ്രഗ്‌സിന് ഉള്ളത് . മറ്റു ക്രൈമുകളെ പോലെ നിങ്ങള്‍ക്ക് ഒരു സ്വതന്ത്ര എന്റിറ്റി ആയി നിന്ന് ഡ്രഗ് സെല്‍ ചെയ്യാന്‍ കഴിയില്ല. കൃത്യമായ ഹയരാര്‍ക്കി ഉണ്ടാകും ഈ സംവിധാനത്തിന്. ഒരു പ്രദേശം നിയന്ത്രിക്കുന്ന ആള്‍ അറിയാണ്ട് അവിടെ ആരെങ്കിലും ഒരാള്‍ കച്ചവടം ചെയ്യാം എന്ന് കരുതിയാല്‍ നടക്കില്ല. മൂന്നാം ദിനം ആ ടെറിട്ടറി നിയന്ത്രിക്കുന്നവര്‍ ആ ആളെ പൊക്കും. ഉപദ്രവം ഒന്നും ഉണ്ടാകില്ല വില്‍ക്കണം എങ്കില്‍ അവരുടെ കയ്യില്‍ നിന്നും പ്രോഡക്ട് എടുക്കണം. അല്ലെങ്കില്‍ അതിനടുത്ത ദിവസങ്ങളില്‍ അവന്‍ കൃത്യമായി എക്‌സൈസ് പോലീസ് ചൂണ്ടയിലേക്കു എടുത്തിട്ടുകൊടുക്കപ്പെടും.

അതുകൊണ്ടാണ് ബാംഗ്ലൂരോ ഗോവയോ ഒക്കെ പോയി അഞ്ചോ പത്തോ ഗ്രാം MDMA നാട്ടില്‍ കൊണ്ട് വന്നു വില്‍ക്കുന്ന പിള്ളേര് കൃത്യമായി പോലീസിന്റെ കയ്യില്‍ വീഴുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എന്നൊക്കെ നമ്മള്‍ പത്രങ്ങളില്‍ വായിക്കുന്ന ഈ രഹസ്യ വിവരം പോകുന്നത് തൊണ്ണൂറു ശതമാനം സാഹചര്യത്തിലും ശരിക്കുളള റാക്കറ്റില്‍ നിന്നാകും.

ഈ പിളേളര്‍ അല്ലാണ്ട് വലിയ ക്വോണ്ടിറ്റിയില്‍ സിന്തന്റിക് ഡ്രഗ് ഡീല്‍ ചെയ്യുന്നവര്‍ പിടിയിലാകുന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. ഇനി അങ്ങനെ പിടിയില്‍ ആയാലും അവരുടെ പടമോ വാര്‍ത്തയോ പത്രത്തില്‍ വരണം എങ്കില്‍ ഇമ്മിണി പുളിക്കും. ഒരു ജില്ലയൊക്കെ നിയന്ത്രിക്കുന്ന ഒരാള്‍ പിടിയിലാകുന്നു എന്നതൊന്നും ഞാന്‍ ഇതുവരെ കേട്ടിട്ട് പോലും ഇല്ല. പോര്‍ട്ടുകളില്‍ വരുന്ന കണ്ടെയിനറില്‍ നിന്ന് കസ്റ്റംസ് ഒക്കെ അബദ്ധത്തില്‍ പിടിക്കുന്ന ഡ്രഗ് ആണ് ആകെ വലിയ ക്വോണ്ടിറ്റിയില്‍ പിടിക്കപ്പെടുന്നത്. ബാംഗ്ലൂരിലും മറ്റും ഉള്ള നൈജീരിയക്കാരുടെ കിച്ചന്‍ ലാബുകളില്‍ നിര്‍മിക്കപ്പെടുന്ന സിന്തറ്റിക്ക് ഡ്രഗ് ഈ രാജ്യത്തിന്റെ ഉപോഭോഗത്തിന്റെ ഒരു ശതമാനം പോലും മീറ്റ് ചെയ്യും എന്ന് തോന്നുന്നില്ല. ലോ എന്‍ഫോഴ്സ്മെന്റ് ഏജന്‍സികളും പൊളിറ്റിക്കല്‍ പവറും മാധ്യമ പ്രവര്‍ത്തകരും ഒക്കെ ചേര്‍ന്ന ഒരു അപകടകരമായ അധികാര സമവാക്യമാണ് ഡ്രഗ് റാക്കറ്റുകള്‍ക്കു ഉള്ളത്. ഡിമാന്‍ഡ് ഉള്ളിടത്തോളം ആ സപ്ലൈ നടക്കും ലോകത്തെവിടെയും.

ഡിമാന്റ് കട്ട് ചെയ്യുക എന്നതാണ് അതിലുള്ള ഒരേയൊരു വഴി, സിന്തറ്റിക്ക് ഡ്രഗുകള്‍ക്കെതിരെ ഉള്ള ബോധവല്‍ക്കരണം ശക്തിപ്പെടുത്തുക. പരിചയത്തില്‍ ഉള്ള ആരെങ്കിലും ഉപയോഗിക്കുന്നു എന്നറിഞ്ഞാല്‍ എന്ത് വില കൊടുത്തും അയാളെ അതില്‍ നിന്നും മാറ്റിയെടുക്കുക. മനുഷ്യന് അന്തസോടെ ഇരുന്നു മദ്യപിക്കാന്‍ കഴിയുന്ന സ്ഥലങ്ങള്‍ കൂടുതലായി നിര്‍മിച്ചു കൊടുക്കുക. ഡൈനിങ് ടേബിളുകളില്‍ മദ്യ കുപ്പി കാണുന്നത് ഒരു അപരാധം അല്ലാത്ത സാമൂഹിക സാഹചര്യം ഉണ്ടാകുക. എന്നതൊക്കെ വലിയ പ്രാധാന്യമുള്ള കാര്യമാണ്. ബിവറേജ് കോര്‍പ്പറേഷന്‍ ഔട്ട് ലെറ്റിന് മുന്നില്‍ റോഡില്‍ പട്ടിയെ പോലെ ക്യൂ നിന്ന് ഇത് കുടിക്കാന്‍ സ്ഥലം ഇല്ലാണ്ട് വല്ല റബര്‍ തോട്ടത്തില്‍ ഒക്കെ പോയിരുന്നു കുടിക്കേണ്ടി വരുന്ന സാഹചര്യമാണ് പലരെയും ഈ ബുദ്ധിമുട്ടൊന്നും ഇല്ലാത്ത സിന്തറ്റിക്ക് ഡ്രഗ് യൂസേജിലേക്കു കൊണ്ടെത്തിക്കുന്നത്.

തിരുവന്തപുരത്തെയും ബാംഗ്ലൂരിലെയും ജയിലുകളില്‍ ഞാന്‍ പരിചയപ്പെട്ട സ്വദേശികളും വിദേശികളുമായ ഡ്രഗ് ക്യാരിയേഴ്സിന്റെയും ഡീലേഴ്സിന്റെയും വായില്‍ നിന്നും കേട്ടിട്ടുള്ള ഇന്‍ഫൊര്‍മേഷനുകളില്‍ നിന്നാണ് ഇതെഴുതുന്നത് .