എസ്ഐയ്‌ക്ക് നേരെ എസ്എഫ്ഐ നേതാവിന്റെ കൊലവിളി, കേസെടുത്ത് പോലീസ്

തൃശൂർ : ചാലക്കുടി എസ്‌ഐക്ക് നേരെ കൊലവിളി നടത്തിയ സംഭവത്തിൽ എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ഹസൻ മുബാറക്കിനെതിരെ പോലീസ് കേസെടുത്തു. ഹസൻ മുബാറക്കിനെതിരെ പോലീസ് കേസെടുക്കാത്തത് നേരത്തെ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ഇയാൾക്കെതിരെ ചാലക്കുടി പോലീസ് കേസെടുത്തത്. ചാലക്കുടി എസ്‌ഐ അഫ്‌സലിനെതിരെയായിരുന്നു നേതാവിന്റെ കൊലവിളി.

എസ്ഐയുടെ കയ്യും കാലും തല്ലി ഓടിക്കുമെന്നും ജയിൽ പുല്ലാണെന്നുമാണ് ഹസൻ മുബാറക് പറഞ്ഞത്. ചാലക്കുടി ഐടിഐ തിരഞ്ഞെടുപ്പിലെ എസ്എഫ്ഐ വിജയത്തിന് പിന്നാലെ പ്രവർത്തകർ പോലീസ് ജീപ്പിന്റെ ചില്ല് തകർത്തിരുന്നു. പിന്നാലെ പോലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടിയിരുന്നു.
പിന്നാലെയായിരുന്നു എസ്ഐക്ക് എതിരെ നേതാക്കൾ കൊലവിളി നടത്തിയത്.

ഏതെങ്കിലും ജയിൽ കാണിച്ചോ ലാത്തി കാണിച്ചോ എസ്എഫ്ഐയെ തടയാമെന്ന് വിചാരിച്ചാൽ നിങ്ങൾ മണ്ടന്മാരുടെ സ്വർഗത്തിലാണ് എന്നായിരുന്നു ഹസൻ ഭീഷണി മുഴക്കിയത്. കുട്ടികളോട് ഇങ്ങനെ പെരുമാറിക്കഴിഞ്ഞാൽ രണ്ട് കയ്യും കാലും തല്ലിയൊടിക്കും. വിയ്യൂരിൽ കിടന്നാലും കണ്ണൂരിൽ കിടന്നാലും പൂജപ്പുര കിടന്നാലും ഞങ്ങൾക്കത് പുല്ലാണ് എന്നൊക്കെയായിരുന്നു നേതാവ് ഭീഷണി മുഴക്കിയത് .