2022-ൽ പാവപ്പെട്ടവർ കടത്തി പിടികൂടിയത് മാത്രം 690 കിലോ സ്വർണ്ണം ജോൺ ബ്രിട്ടാസിന് മറുപടിയായി കണക്കുകൾ പുറത്തുവിട്ട് ശ്രീജിത്ത് പണിക്കർ

കേരളത്തിൽ കുറച്ച് പാവങ്ങൾ അവിടെയും ഇവിടെയും ഒളിപ്പിച്ച് സ്വർണം കടത്തുന്നതിനെ മാദ്ധ്യമങ്ങൾ പെരുപ്പിച്ച് കാണിക്കുകയാണെന്ന എംപി ജോൺ‌ ബ്രിട്ടാസിന്റെ വാക്കുകൾ വിവാദമായിരിക്കുകയാണ്. ഏറ്റവും കൂടുതൽ സ്വർണകടത്ത് നടക്കുന്നത് കേരളത്തിൽ അല്ല, ഉത്തരേന്ത്യയിലാണ്. കേരള സ്റ്റോറി എന്ന സിനിമ ഇസ്ലാം വിരുദ്ധത പരത്താനാണ് ഇറക്കിയത്. ലൗ ജിഹാദ് എന്ന വാദത്തിന് ഒരർത്ഥവുമില്ലെന്നും ഇല്ലാത്ത ഒന്നിനെപ്പറ്റി പറഞ്ഞു പ്രചരിപ്പിക്കുകയാണ് ബിജെപിയുടെ ശ്രമമെന്നും ബ്രിട്ടാസ് പറയുകയുണ്ടായി

ജോൺ ബ്രിട്ടാസിന്റെ ഈ അവകാശവാദത്തിന് കണക്കുകൾ സഹിതം പുറത്തുവിട്ട് മറുപടി നൽകിയിരിക്കുകയാണ് രാഷ്‌ട്രീയ നിരീക്ഷകനായ ശ്രീജിത്ത് പണിക്കർ. കേന്ദ്രസർക്കാർ പുറത്തു വിട്ട കണക്കുകൾ ചൂണ്ടിക്കാണിച്ചു കൊണ്ടാണ് ശ്രീജിത്ത് പണിക്കരുടെ മറുപടി.

‘2022 ഡിസംബറിൽ പാർലമെന്റിൽ അവതരിപ്പിച്ച കേന്ദ്രസർക്കാരിന്റെ തന്നെ ഒരു ഡേറ്റ വെച്ചാണ് ഞാൻ സംസാരിക്കുന്നത്. അതിൽ പറയുന്നതനുസരിച്ച്, 2022 നവംബർ വരെ എൻഫോഴ്സ്മെന്റ് ഏജൻസികൾ രാജ്യത്ത് പിടിച്ചത് 3083 കിലോ​ഗ്രാം സ്വർണമാണ്. അതിൽ ഏറ്റവും കൂടുതൽ സ്വർണം പിടിക്കപ്പെട്ടത് കേരളത്തിൽ നിന്നാണ്. 2383 കിലോ​ഗ്രാം 2021-ലും 2154 കിലോ​ഗ്രാം സ്വർണം 2020-ലും രാജ്യത്ത് പിടിച്ചെടുത്തു. ഒന്നാം സ്ഥാനത്ത് കേരളമാണ്. മഹാരാഷ്‌ട്ര, തമിഴ്നാട്, ബം​ഗാൾ എന്നീ സംസ്ഥാനങ്ങളാണ് പിന്നിലുള്ളത്. 2022-ൽ കേരളത്തിൽ നിന്ന് പിടിച്ചെടുത്തത് 690 കിലോ​ഗ്രാം സ്വർണമാണ്. ആദ്യത്തെ നാല് സ്ഥാനങ്ങളിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്ല എന്നതാണ് സത്യം’.

‘ഒരു പാർലമെന്റ് അം​ഗമെന്ന നിലയ്‌ക്ക് ഈ കണക്ക് ജോൺ ബ്രിട്ടാസിന് വിശ്വസിക്കാം. ശരീരത്തിലെ രഹസ്യ ഭാ​ഗങ്ങളിൽ ഒളിപ്പിച്ച് കേരളത്തിൽ സ്വർണം കൊണ്ടുവരുന്നത് ഏതോ പാവപ്പെട്ടവരാണ് എന്നുള്ള ചിന്ത ഇനിയെങ്കിലും ജോൺ ബ്രിട്ടാസ് മാറ്റണം. പാവപ്പെട്ടവർ എന്ന് പറയുന്നതിലൂടെ സ്വർണക്കടത്തിനെ നിസ്സാരവൽക്കരിക്കുകയാണ്. പാവപ്പെട്ടവർ ഇടനിലക്കാരായി മാറുന്നുണ്ടാവാം. പക്ഷെ കുറ്റകൃത്യങ്ങൾ ചെയ്തലുണ്ടാവുന്ന ശിക്ഷകളെപ്പറ്റി നന്നായി അറിയാവുന്ന പ്രബുദ്ധ മലയാളികൾ തന്നെയാണ് ഇത്തരം പ്രവർത്തികൾ ചെയ്യുന്ന എല്ലാവരും’.

‘സ്വർണക്കടത്തിലും സ്വർണ മെഡൽ കേരളത്തിന് തന്നെയാണ്. എല്ലാത്തിലും കേരളമാണ് നമ്പർ വൺ, ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ എല്ലാം മോശമാണ് എന്നുള്ള പ്രസ്താവന കേരളത്തിലെ രാഷ്‌ട്രീയക്കാർ നടത്തി വരുന്നതാണ്. മറ്റ് ജനങ്ങളെ പോലെ തന്നെയാണ് ഇവിടുള്ളവരും. അല്ലാതെ, കേരളത്തിലെ ജനങ്ങൾ മാത്രം മറ്റുള്ളവരെക്കാൾ ശ്രേഷ്ഠരാണ് എന്ന് പറയുന്നത് ശരിയല്ല. സ്വർണക്കടത്ത് രാജ്യദ്രോഹ കുറ്റമാണ്. ഇന്ത്യയുടെ സാമ്പത്തിക സുരക്ഷിതത്വം തകർക്കാനുള്ള ​ഗൂഢശക്തികളുടെ പ്രവർത്തനത്തിന്റെ ഭാ​ഗമാണ് സ്വർണക്കടത്ത്. അതിന്റെ കണ്ണിയാക്കപ്പെടുന്നവർ ആരായാലും അവരെ നിസ്സാരവൽക്കരിക്കരുത്’ എന്നും ജോൺ ബ്രിട്ടാസിനോട് ശ്രീജിത്ത് പണിക്കർ പറഞ്ഞു.