മാമ്പഴം മോഷ്ടിച്ച കള്ളനെ കാണാനില്ലെന്ന് നാണം കേട്ട് പോലീസ്.

കോട്ടയം. മാമ്പഴം മോഷ്ടിച്ച കള്ളനെ കാണാനില്ലെന്ന് നാണം കേട്ട് കേരള പോലീസ്. കാഞ്ഞിരപ്പള്ളിയിലെ പഴക്കടയിൽ നിന്ന് മാമ്പഴം മോഷ്ടിച്ച ഇടുക്കി എ ആ‌ർ ക്യാമ്പിലെ സിവിൽ പൊലീസ് ഓഫീസർ ശിഹാബ് കണാമറയത്ത് തുടരുകയാണ്. സംഭവം നടന്ന് പത്ത് ദിവസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാൻ പൊലീസിന് സാധിച്ചിട്ടില്ല എന്നതാണ് ശ്രദ്ധേയം.

വിശപ്പകറ്റാൻ ഭക്ഷണം മോഷ്ടിച്ച ആദിവാസി യുവാവിനെ സദാചാര പൊലീസുകാർ തല്ലിക്കൊന്ന കേരളത്തിലാണ്, പൊലീസ് സേനയ്ക്ക് മാനക്കേടുണ്ടാക്കിയ മാങ്ങാ കള്ളനായ പൊലീസുകാരനെ പത്തുദിവസമായിട്ടും പിടിക്കാൻ കഴിയാത്തത്.

സത്യത്തിൽ മാങ്ങാ കള്ളനും പോലീസും തമ്മിൽ ‘കള്ളനും പോലീസും’ കളിക്കുകയാണോ എന്ന സംസമാണ് ഉയരുന്നത്. ഏതു പ്രതിയെയും തീരുമാനിച്ചുറച്ചാൽ ഞൊടിയിടയിൽ പൊക്കിയെടുക്കാൻ കഴിവുള്ള പൊലീസുകാരുള്ള നാട്ടിലാണ് ഈ മാങ്ങാ കള്ളൻ ഒളിവിൽ വിലസുന്നത്. മുൻകൂർ ജാമ്യം കിട്ടിയാൽ മാങ്ങാകള്ളൻ ഉടൻ പുറത്ത് വരും.

പൊലീസുകാരന്റെ ഫോൺ സ്വിച്ച് ഓഫാണെന്നും പ്രതിയെക്കുറിച്ച് ഇതുവരെ സൂചനയൊന്നും കിട്ടിയിട്ടില്ലെന്നുമാണ് കേസ് അന്വേഷിക്കുന്ന കാഞ്ഞിരപ്പള്ളി പൊലീസിന്റെ വിശദീകരണം. കഴിഞ്ഞമാസം മുപ്പതിനാണ് സിവിൽ പൊലീസ് ഓഫീസർ ശിഹാബ് മാമ്പഴം മോഷ്‌ടിക്കുന്നത്.

കാഞ്ഞിരപ്പള്ളി- മുണ്ടക്കയം റോഡിലുള്ള കടയുടെ മുന്നിൽ സൂക്ഷിച്ചിരുന്ന മാമ്പഴം പുലർച്ചെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെ ശിഹാബ് മോഷ്‌ടിക്കുകയായിരുന്നു. സ്കൂട്ടർ കടക്ക് സമീപം നിർത്തിയ ശേഷം പെട്ടികളിലുണ്ടായിരുന്ന പത്തുകിലോയോളം മാമ്പഴം ശിഹാബ് തന്റെ സ്കൂട്ടറിന്റെ സീറ്റിനടിയിലേയ്ക്ക് മാറ്റുകയാണ് ഉണ്ടായത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിന് പിറകെ ശിഹാബിനെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്‌തിരുന്നു.