സോളാര്‍ പീഡനക്കേസ് , പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തരപ്രമേയം ചര്‍ച്ചയ്ക്ക് ശേഷം നിയമസഭ തള്ളി

തിരുവനന്തപുരം. സോളാര്‍ പീഡനക്കേസിലെ സിബിഐ റിപ്പോട്ടിന്മേല്‍ പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തരപ്രമേയം ചര്‍ച്ചയ്ക്ക് ശേഷം നിയമസഭ തള്ളി. അടിയന്തിര പ്രമേയ ചര്‍ച്ചകള്‍ക്കുള്ള മുഖ്യമന്ത്രിയുടെ മറുപടിയ്ക്ക് ശേഷമാണ് പ്രമേയം സഭ തള്ളിയത്. ഷാഫി പറമ്പിലാണ് അടിയന്തിര പ്രമേയ നോട്ടീസ് അവതരിപ്പിച്ചത്. പ്രതിപക്ഷ നിരയില്‍ നിന്നും സണ്ണി ജോസഫ്, എന്‍ ഷംസുദ്ദീന്‍, കെ കെ രമ എന്നിവര്‍ അടിയന്ത്രി പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. ഭരണപക്ഷത്ത് നിന്ന് കെടി ജലീല്‍, പി ബാലചന്ദ്രൻ, പിപി ചിത്തരഞ്ജൻ, എം നൗഷാദ്‌, കെ വി സുമേഷ് എന്നിവരാണ് സംസാരിച്ചത്.

സോളാര്‍ ലൈംഗികാരോപണത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കുടുക്കാന്‍ ഗൂഢാലോചന നടന്നെന്ന സിബിഐ റിപ്പോര്‍ട്ടില്‍ ചര്‍ച്ച വേണമെന്നായിരുന്നു ഷാഫി പറമ്പിൽ അടിയന്തിര പ്രമേയ നേട്ടീസിൽ ആവശ്യപ്പെട്ടത്. വിഷയവുമായി ബന്ധപ്പെട്ട സിബിഐ റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ കൈവശം ഇല്ല. ഊഹാപോഹത്തിന്റെ അടിസ്ഥാനത്തില്‍ മറുപടി പറയാന്‍ സാധിക്കില്ല. അതുകൊണ്ടു തന്നെ വിഷയത്തില്‍ ചര്‍ച്ച ആകാമെന്ന് പറഞ്ഞായിരുന്നു മുഖ്യമന്ത്രി പ്രതിപക്ഷത്തിൻ്റെ അടിയന്തിര പ്രമേയത്തിന്മേൽ ചർച്ചയാകാമെന്ന നിലപാട് സ്വീകരിച്ചത്.

വിശ്വാസ്യത ഇല്ലാത്ത ആരോപണത്തിന്റെ പേരിൽ ഉമ്മൻചാണ്ടിക്ക് അവഹേളനം നേരിടേണ്ടി വന്നെന്ന് പ്രമേയം അവതരിപ്പിച്ചു കൊണ്ട് ഷാഫി പറമ്പിൽ പറഞ്ഞു. കത്തിന് പുറത്താണ് ആരോപണങ്ങളുടെ കൂമ്പാരങ്ങൾ ഉയർത്തിയത്. മുഖ്യമന്ത്രിയുടെയും പാർട്ടി സെക്രട്ടറിയുടെയും പങ്ക് ഇതിലുണ്ട്. ഇതിന്റെ ഭാഗമായ മാധ്യമങ്ങളും മാപ്പ് പറഞ്ഞിട്ടില്ല. മുഖ്യമന്ത്രി മറുപടി പറയുമ്പോൾ ഉമ്മൻചാണ്ടിയോട് മാപ്പ് പറഞ്ഞ് സംസാരിച്ച് തുടങ്ങണമെന്നും ഷാഫി പറമ്പിൽ ആവശ്യപ്പെട്ടിരുന്നു.

സിബിഐ റിപ്പോർട്ടിൽ എവിടെ എങ്കിലും ഇടതു പക്ഷ സർക്കാരിന്റെ പങ്കിനെ കുറിച്ച് ഒരു വാക്ക് ഉണ്ടോയെന്നായിരുന്നു അടിയന്തരപ്രമേയ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ച കെടി ജലീലിൻ്റെ ചോദ്യം.

വിഷയം ചർച്ച ചെയ്യാൻ ഇന്നത്തെ ദിവസം പ്രതിപക്ഷം തെരഞ്ഞെടുത്തത് ക്രൂരതയാണെന്നായിരുന്നു ഭരണപക്ഷത്ത് നിന്നുള്ള പിപി ചിത്തരഞ്ജൻ്റെ പ്രതികരണം. ‘ശത്രുക്കളോട് പോലും ഇങ്ങനെ ചെയ്യരുത്, സോളാർ കുഞ്ഞ് ആരുടെ? അതിനെ ജനിപ്പിച്ചത് ആരാണ്? വളർത്തിയത് ആരാണ്? ഞങ്ങൾ അല്ലല്ലോ? ഇരുട്ട് കൊണ്ടുള്ള ഓട്ടയടക്കാനുള്ള ശ്രമമാണ് പ്രതിപക്ഷം നടത്തുന്നതെന്നും പിപി ചിത്തരഞ്ജൻ കുറ്റപ്പെടുത്തി. ‘സോളാർ കത്ത് പുറത്തുവിട്ടത് ആരാണ്? ഞങ്ങളല്ല. മുഖ്യമന്ത്രി എന്ത് അപരാധം ചെയ്തു?’, ചിത്തരഞ്ജൻ ചോദിച്ചു.

സിബിഐ കണ്ടെത്തൽ ഞെട്ടിക്കുന്നതാണെന്ന് കെകെ രമ ചൂണ്ടിക്കാണിച്ചു. ഗൂഢാലോചന നടന്നത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും കെകെ രമ ആരോപിച്ചു.

ഉമ്മന്‍ചാണ്ടിക്കെതിരെ ക്രിമിനല്‍ ഗുഢാലോചന തുടങ്ങുന്നത് പരാതിക്കാരി മുഖ്യമന്ത്രിയെ കണ്ടതിന് ശേഷമെന്നായിരുന്നു അവിശ്വാസ പ്രമേയ ചർച്ചയിൽ സംസാരിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ ആരോപണം . ക്രിമിനല്‍ ഗൂഢാലോചന ഈ കേസില്‍ നടന്നിട്ടുണ്ടെന്നും അധികാരത്തില്‍ വന്ന് മൂന്നാം ദിവസം പരാതിക്കാരിയെ മുഖ്യമന്ത്രി കണ്ടുവെന്നും സതീശന്‍ പറഞ്ഞു. ഗൂഢാലോചന സി ബി ഐ അന്വേഷിക്കണമെന്നും അന്വേഷണം ആവശ്യപ്പെടാന്‍ സര്‍ക്കാര്‍ തയ്യാറാവുമോ എന്നും വി ഡി സതീശന്‍ ചോദിച്ചു.

സിബിഐ റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിച്ചിട്ടില്ലെന്ന് അവിശ്വാസ പ്രമേയത്തിന്മേലുള്ള മറുപടിയിൽ മുഖ്യമന്ത്രി വ്യക്തമാക്കി. ഗൂഢാലോചന അന്വേഷിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടാൽ പരിശോധിക്കാമെന്നും നിയമപരമായി സ്വീകരിക്കേണ്ട നടപടി എന്താണെന്ന് നോക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ‘പ്രതിപക്ഷം റിപ്പോര്‍ട്ട് എന്താണെന്ന് ഊഹിച്ചെടുത്ത് ചര്‍ച്ച ചെയ്യാനാണ് ആവശ്യപ്പെട്ടത്. ഒന്നും മറക്കാനില്ലാത്തത് കൊണ്ടാണ് ചര്‍ച്ച ആകാമെന്ന് പറഞ്ഞത്. സോളാര്‍ തട്ടിപ്പ് കേസ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയോ എല്‍ഡിഎഫ് സര്‍ക്കാരോ സൃഷ്ടിച്ചെടുത്തതോ കെട്ടിച്ചമച്ചതോ അല്ല. ആ കേസിന്റെ തുടക്കം മുതല്‍ അഭിനയിക്കുന്നവര്‍ കോണ്‍ഗ്രസുകാര്‍ തന്നെയാണ്. ഉപ്പ് തിന്നുന്നവര്‍ വെള്ളം കുടിക്കട്ടെ എന്നാണ് അന്നും ഇന്നും ഞങ്ങളുടെ നിലപാടെ’ന്നും മുഖ്യമന്ത്രി വ്യക്തമാക്കി.സതീശനും വിജയനും തമ്മില്‍ വ്യത്യാസമുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി ദല്ലാളുമായുള്ള കൂടിക്കാഴ്ച ആരോപണം നിഷേധിക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ മറുപടിക്ക് ശേഷം അടിയന്തരപ്രമേയം സഭ തള്ളുകയായിരുന്നു.