നടുറോഡില്‍ രക്തം വാര്‍ന്ന് അര മണിക്കൂര്‍ കിടന്നു, ആരും തിരിഞ്ഞ് നോക്കിയില്ല, രണ്ട് യുവാക്കള്‍ക്ക് ദാരുണ അന്ത്യം

ആര്‍ ആദര്‍ശ്, വേണു എസ് കുമാര്‍

കോട്ടയം: അപകടങ്ങളില്‍ പെട്ട് ജീവന്‍ പൊലിയുന്നത് കോവിഡ് കാലമായപ്പോള്‍ കുറവ് സംഭവിച്ചിരുന്നു. ഇപ്പോള്‍ ലോക്ഡൗണ്‍ ഇളവുകള്‍ സംഭവിച്ചതോടെ വീണ്ടും അപകടങ്ങള്‍ തുടര്‍ കഥയാവുകയാണ്. അപകടങ്ങള്‍ സംഭവിച്ചാല്‍ കോവിഡ് ഭയന്ന് സഹായിക്കാന്‍ പോലും ആരും തയ്യാറാകുന്നില്ല. ഇത്തരത്തില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് റോഡില്‍ അര മണിക്കൂര്‍ വീണു കിടന്ന രണ്ട് യുവാക്കള്‍ രക്തം വാര്‍ന്ന് മരിച്ചു. ചാന്നാനിക്കാട് കണിയാന്മല തെക്കേപ്പറമ്പില്‍ സുരേഷ് കുമാറിന്റെ മകന്‍ വേണു എസ് കുമാര്‍(29), വേളൂര്‍ മാണിക്കുന്നം പഴിഞ്ഞാല്‍ വടക്കേതില്‍ രാധാകൃഷ്ണന്റെ മകന്‍ ആര്‍ ആദര്‍ശ്(24) എന്നിവരാണ് മരിച്ചത്. ആദര്‍ശ് സഞ്ചരിച്ചിരുന്ന ബൈക്ക് ഓടിച്ചിരുന്ന കാരാപ്പുഴ സ്വദേശി വിഘ്‌നേശ്(30) ഗുരുതര പരുക്കകളോടെ ചികിത്സയിലാണ്.

ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം സംഭവിച്ചത്. മുളങ്കുഴ – പാര്‍ക്കില്‍ റോഡില്‍ കാക്കൂര്‍ ജംക്ഷന് സമീപമാണ് അപകടമുണ്ടായത്. ഇവിടം കണ്ടെയ്‌മെന്റ് സോണ്‍ ആയതിനാല്‍ രക്ഷാപ്രവര്‍ത്തനം വൈകുകയായിരുന്നു. സഹായത്തിനായി പല വാഹനങ്ങളെ കൈ കാട്ടിയെങ്കിലും ആരും തന്നെ നിര്‍ത്തിയില്ല. റോഡുകളില്‍ ആളുകളും കുറവായിരുന്നു.

കോവിഡ് ജോലിയില്‍ ആയിരുന്നതിനാല്‍ 108 ആംബുലന്‍സും കിട്ടിയില്ല,. തുടര്‍ന്ന് നാട്ടുകാരും പോലീസും ചേര്‍ന്ന് ആദര്‍ശിനെ ഓട്ടോറിക്ഷയില്‍ കയറ്റി ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടപോവുകയായിരുന്നു. യാത്രാ മധ്യേ ആണ് മരണം സംഭവിച്ചത്. അല്‍പ സമയത്തിനകം അഭയയുടെ ആംബുലന്‍സ് എത്തി. വേണുവിനെയും വിഘ്‌നേശിനെയും പിന്നീട് നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വേണുവിനെയും രക്ഷിക്കാനായില്ല.

മുളങ്കുഴ ഭാഗത്തു നിന്ന് വിഘ്‌നേശും ആദര്‍ശുമെത്തിയ വാഹനം മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ എതിരെ വന്ന വേണുവിന്റെ ബൈക്കില്‍ ഇടിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇന്ന് മൂന്ന് മണിക്ക് ആദര്‍ശിന്‍രെ സംസ്‌കാരം വീട്ടുവളപ്പില്‍ നടക്കും. വേണുവിന്റെ സംസ്‌കാരം പിന്നീട് നടക്കും.