നൈറ്റി വേഷത്തില്‍ അല്ലാതെ മറ്റൊരു വേഷത്തിലും കൊല്ലം കടയ്ക്കല്‍ മുക്കുന്നം സ്വദേശി യഹിയയെ കാണാനാകില്ല. ആദ്യമായി കാണുന്നവര്‍ക്ക് ചിരി വന്നേക്കാം എന്നാല്‍ ആ നൈറ്റി വേഷത്തിന് പിന്നില്‍ ശക്തമായ ഒരു പ്രതിഷേധത്തിന്റെ കഥയുണ്ട്. ഒരു ചെറിയ ചായക്കട നടത്തിവരികയാണ് യഹിയ. അദ്ദേഹം നൈറ്റ് അണിഞ്ഞ് ജീവിക്കുന്നതിന്റെ കാരണം ആനന്ദ് ബെനടിക്ട് ആണ് സോഷ്യല്‍ മീഡിയകളില്‍ കുറിച്ചത്.
കുറിപ്പ് വായിക്കാം, ഇതൊരു വ്യത്യസ്തനായ, പച്ചയായ ഒരു സാധുമനുഷ്യന്റെ കഥയാണ്. ഒരു പക്ഷേ നിങ്ങളില്‍ കുറച്ചു പേരെങ്കിലും ഈ മനുഷ്യനെ കുറിച്ച് കേട്ടിരിക്കും. അറിയാത്തവര്‍ക്കായി എഴുതുകയാണ്, കേള്‍ക്കുമ്പോള്‍ തമാശയായി തോന്നാവുന്ന ആ ജീവിതത്തെക്കുറിച്ച്. കൊല്ലം കടയ്ക്കല്‍ മുക്കുന്നം സ്വദേശിയാണ് യഹിയാക്ക. 13 മക്കളടങ്ങുന്ന ദരിദ്രകുടുംബത്തിലെ ഒരംഗം. ഒന്നാം ക്ലാസ്സില്‍ തന്നെ പഠനം ഉപേക്ഷിച്ചു. പല പല ജോലികള്‍ ചെയ്യേണ്ടി വന്നു. ഭാര്യയും രണ്ട് പെണ്‍മക്കളും അടങ്ങുന്നതാണ് കുടുംബം. തെങ്ങുകയറ്റവും കൂലിപ്പണിയുമായി വര്‍ഷങ്ങളോളം ജീവിതം തട്ടിമുട്ടി മുന്നോട്ട് പോയി. ആ വരുമാനം കൊണ്ടു മക്കളെ കെട്ടിച്ചയക്കാന്‍ പറ്റില്ല എന്ന യാഥാര്‍ഥ്യം മനസിലാക്കി, ഉള്ളതെല്ലാം വിറ്റുപെറുക്കി ഗള്‍ഫിലേക്ക് പോയെങ്കിലും നിരക്ഷരനായ ഇക്കയെ കാത്തിരുന്നത് ആടുജീവിതത്തിലെ നജീബിന്റെ അവസ്ഥയായിരുന്നു,
ആ മണലാരണ്യത്തില്‍ നൂറുകണക്കിന് ഒട്ടകങ്ങളെയും ആടുകളെയും മേയ്ക്കുക എന്നതായിരുന്നു ജോലി. കഷ്ടിച്ചുള്ള വെള്ളം മാത്രമായിരുന്നു അറബി എത്തിച്ചിരുന്നത്. അതില്‍ നിന്ന് ഒരു തുള്ളി വെള്ളം എടുത്താല്‍ മൃഗീയമായ മര്‍ദനമുറകളായിരുന്നു. അതുകൊണ്ടു കുളിക്കാതെയും നനയ്ക്കാതെയും പല്ല് തേയ്ക്കാതെയും വര്‍ഷങ്ങള്‍ അയാള്‍ ആ മരുഭൂമിയില്‍ നരകജീവിതം നയിച്ചു. ഒടുവില്‍ അവിടെ നിന്നും ആരുടെയൊക്കെയോ സഹായം കൊണ്ടു രക്ഷപ്പെട്ടു തിരികെ നാട്ടിലേക്ക് തന്നെ മടങ്ങി. കയ്യിലുണ്ടായിരുന്ന തുച്ഛമായ സമ്പാദ്യവും സഹകരണബാങ്കിന്റെ വായ്പയുമെല്ലാം കൊണ്ടു മക്കളെ കെട്ടിച്ചയച്ചു.
ഉപജീവനത്തിനായി ഒരു തട്ടുകട. പിന്നീട് ചെറിയൊരു ചായക്കടയായി അതു വികസിച്ചു. ഊണിന് 10 രൂപ, ഒരു പ്ലേറ്റ് കപ്പയ്ക്ക് 10 രൂപ, ഹാഫ് പ്ലേറ്റ് ചിക്കന്‍ കറിക്ക് 40 രൂപ അങ്ങനെ ആകെ 60 രൂപ കയ്യിലുണ്ടെങ്കില്‍ കുശാല്‍. ഇനിയുമുണ്ട് യഹിയാക്കയുടെ ധാരാളം ഓഫറുകള്‍. അഞ്ച് ചിക്കന്‍കറിക്ക് ഒരു ചിക്കന്‍കറി ഫ്രീ. പത്തു ദോശയ്ക്ക് അഞ്ച് ദോശ ഫ്രീ. ദോശക്ക് 4 രൂപ, ചായയ്ക്ക് 5 രൂപ. കടയിലെ എല്ലാ ജോലികളും യഹിയാക്ക തനിച്ചു തന്നെ ചെയ്യും. പായ്ക്കറ്റില്‍ വരുന്ന മസാലകളൊന്നും ഉപയോഗിക്കാറില്ല. വറുക്കുന്നതും പൊടിക്കുന്നതുമെല്ലാം ഒറ്റയ്ക്ക്. ഒരു ദിവസം ഉപയോഗിച്ച എണ്ണ പിറ്റേ ദിവസം ഉപയോഗിക്കില്ല. വലിയ ലാഭമോ, പണം സമ്പാദിക്കണമെന്നോ ഒന്നും ആ മനുഷ്യന് ആഗ്രഹമില്ല. ചിലവൊക്കെ കഴിഞ്ഞ് ഒരു 500രൂപ കിട്ടിയാല്‍ മതി, സന്തോഷം.
അങ്ങനെ ജീവിതം പൊയ്‌ക്കൊണ്ടിരിക്കുമ്പോഴാണ് കവലയില്‍ വച്ച് കണ്ടപ്പോള്‍ മുണ്ടിന്റെ തലക്കുത്തഴിച്ചില്ല എന്ന കാരണം പറഞ്ഞ് എസ്‌ഐ മുഖത്തടിച്ചത്. അന്നു മുതല്‍ മുണ്ട് ഉപേക്ഷിച്ച് വേഷം നൈറ്റി ആക്കി. ‘ഇയാള്‍ക്കെന്താ വട്ടുണ്ടോ ?’ നാട്ടുകാരില്‍ പലരും കളിയാക്കിയപ്പോഴും അയാള്‍ സ്വന്തം നിലപാടില്‍ നിന്ന് ഒരു അടി പോലും പിന്നോട്ടു പോയില്ല. പ്രതികരിക്കാന്‍ ശേഷിയില്ലാത്ത ഒരു സാധാരണക്കാരന്റെ വ്യത്യസ്തമായ നിശബ്ദ പ്രതിഷേധം ആയിരുന്നു അത്. ഒടുവില്‍ നാടും വീടും കുടുംബക്കാരും അംഗീകരിച്ച വേഷമായി അത് മാറി. യഹിയയ്ക്ക് ജീവിതത്തില്‍ ഒരു ശാസ്ത്രമേ ഉള്ളൂ. മരിക്കുന്നത് വരെ അദ്ധ്വാനിച്ചു തന്നെ ജീവിക്കണം. യഹിയ്ക്കയുടെ ചായക്കടയില്‍ പ്രകാശം പരത്തുന്ന എല്‍ഇഡി ബോര്‍ഡുകളോ, വിശാലമായ ഇരിപ്പിടങ്ങളോ ഒന്നും ഇല്ല. പക്ഷേ വയറും മനസ്സും നിറയ്ക്കുന്ന, മായം ചേര്‍ക്കാത്ത രുചികരമായ ആഹാരവും അത് സ്‌നേഹത്തോടെ വിളമ്പിത്തരാന്‍ യഹിയാക്കയുടെ കൈകകളും ഉണ്ട്. എല്ലാ വിധ ആശംസകളും നേരുന്നു.